ഇന്ന് മുതൽ അതിശക്തമായ മഴക്ക് സാധ്യത : ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അറബിക്കടലിൽ നാളെ രൂപം കൊളളുന്ന ന്യൂനമർദ്ദം ശക്തമായി, വടക്കുപടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ മുൻകരുതൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഉടൻ മടങ്ങിയെത്തെണമെന്നും ഇനിയോരു അറിയിപ്പുണ്ടാകുന്നത് വരെ കടലിൽ പോകരുതെന്നുമാണ് നിർദ്ദേശം. ജില്ലാ ഭരണകൂടങ്ങൾ തീരദേശങ്ങളിൽ പ്രത്യേക നീരീക്ഷണവും തുടങ്ങിയിട്ടുണ്ട്.

അതേസമയം കടലിൽ 200 നോട്ടിക്കൽ മൈലിന് അപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ ട്രോളിംഗ് ബോട്ടുകൾക്ക്  മുന്നറിയിപ്പ് കൈമാറാൻ ഇനിയും സാധിച്ചിട്ടില്ല. ചൂണ്ട വള്ളങ്ങൾക്കും സന്ദേശം നൽകാനായിട്ടില്ല. കരയിൽ നിന്ന് 20 നോട്ടിക്കൽ മൈലാണ് വയർലെസ് സന്ദേശത്തിന്‍റെ ദൂരപരിധി.

അതി തീവ്ര മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകൾക്കും ജില്ലാ ഭരണകൂടം ജാഗ്രതാനിർദ്ദേശം നൽകി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കും. ഉരുൾപൊട്ടലിനും പ്രളയത്തിനും സാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനും ഇടുക്കി ജില്ലാകളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

നീലക്കുറിഞ്ഞി കാണാനുള്ള യാത്രകൾ വിനോദ സഞ്ചാരികൾ ഒഴിവാക്കണമെന്ന് ജില്ലഭരണകൂടം നിർദ്ദേശിച്ചു. അതിരപ്പിളളിയിലും നെല്ലിയാമ്പതിയിലും വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിലെ രാത്രിയാത്രകൾക്ക് നിയന്ത്രണമുണ്ട്.

തൃശ്ശൂരിലെ മലയോരമേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിൽ പതിനഞ്ച് ഇടങ്ങളിലാണ് അതീവ ജാഗ്രതാ നിർദ്ദേശമുളളത്. മിക്കയിടത്തും കൺട്രോൾ റൂമുകൾ സജ്ജമായിക്കഴിഞ്ഞു. പാലക്കാട്ട് ആരെയും മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം നിലവിലില്ല. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുമെന്നും അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാണെന്നും ജില്ല ഭരണകൂടങ്ങൾ അറിയിച്ചു.

ഡാമുകളുടെ ഷട്ടറുകൾ തുറന്നു

ഓഗസ്റ്റ് മാസത്തിൽ അണക്കെട്ട് പെട്ടെന്ന് തുറക്കേണ്ടിവന്നപ്പോൾ ഉണ്ടായ വെളളക്കെട്ടും നാശനഷ്ടങ്ങളും ആവർത്തിക്കാതിരിക്കാനാണ് ഡാമുകളിലെ ജലനിരപ്പ് കുറയ്ക്കുന്നത്. പ്രളയ സാധ്യത മുൻനിര്‍ത്തി മാട്ടുപ്പെട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു. മുതിരപ്പുഴയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. തൃശ്ശൂർ, പാലക്കാട് ജില്ലകളിലെയും വിവിധ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു.

കഴിഞ്ഞദിവസത്തെ കനത്തമഴയും ജാഗ്രത നിർദ്ദേശവും കണക്കിലെടുത്താണ് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്. തൃശ്ശൂരും പാലക്കാട്ടും പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചെങ്കിലും കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മലന്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി 30 സെന്റീമീറ്റർ ഉയർത്തും. മംഗലം, പോത്തുണ്ടി അണക്കെട്ടുകളും തുറന്നിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ 10സെമീ. വീതം ഉയർത്തി  പെരിങ്ങൽക്കുത്ത്, പീച്ചി ഡാമുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്.

error: Content is protected !!