മുഖം മിനുക്കി കരിപ്പൂർ വിമാനത്താവളം; ഉദ്ഘാടനത്തിന് തയ്യാറായി പുതിയ ടെര്‍മിനല്‍
കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പുതുതായി നിര്‍മിക്കുന്ന ടെര്‍മിനല്‍ ഉദ്ഘാടനത്തിനൊരുങ്ങി. ടെര്‍മിനല്‍ നിര്‍മാണ പരിശോധനക്കായി ഡല്‍ഹിയിലെ ഉന്നത സംഘം കരിപ്പൂരിലെത്തി. ടെര്‍മനല്‍ അടുത്ത മാസം 15 ശേഷം ഉദ്ഘാടനം നടത്താനാണ് തീരുമാനം.
പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉന്നതസംഘമാണ് കരിപ്പൂരിലെത്തിയത്. ഡല്‍ഹി കേന്ദ്രത്തിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എച്ച്.എസ് .സുരേഷ് ,എ.ജെ ജോഷി എന്നിവരാണ് പരിശോധനക്കായി എത്തിയത്. ടെര്‍മിനല്‍ സൗകര്യങ്ങളും ക്രമീകരങ്ങളും വിലയിരുത്തി. ബന്ധപ്പെട്ട വിവിധ ഏജന്‍സികളുമായും കരാര്‍ കമ്പനികളുമായും ചര്‍ച്ച നടത്തി. സൗകര്യങ്ങളും നടപടികളും പരിശോധിച്ചു. എമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ ഒരുക്കുന്ന ജോലികളും ഉടന്‍ തുടങ്ങും.
വലിയ വിമാനങ്ങളുടെ സര്‍വീസ് എത്തുന്നതോടെ തിരക്കു വര്‍ധിക്കും . അതോടെ പുറത്തു കാര്‍ പാര്‍ക്കിങ്ങ് സൗകര്യം വര്‍ധിപ്പിക്കേണ്ടിവരുമെന്നും സംഘം അഭിപ്രായപ്പെട്ടു. പലകാരണങ്ങളാള്‍ ടെര്‍മിനല്‍ നിര്‍മാണം നീളുകയായിരുന്നു. രണ്ടു നിലകളിലായി 1500 യാത്രക്കാര്‍ക്ക് ഒരേസമയം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ടെര്‍മിനല്‍ ഒരുക്കുന്നത്. പുതിയ ടെര്‍മനല്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ കസ്റ്റംസ് എമിഗ്രേഷന്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വളരെ പെട്ടെന്ന് ലഭ്യമാവും.