എടിഎം കവര്‍ച്ച: പിന്നിൽ ഏഴംഗ സംഘമെന്നു സൂചന

എറണാകുളത്തെയും ചാലക്കുടിയിലെയും എടിഎം കവർച്ചയ്ക്കു പിന്നിൽ ഏഴംഗ സംഘമെന്നു സൂചന. മോഷണം നടത്തിയതിനുശേഷം ഇവർ ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു. അതിനിടെ, ചാലക്കുടിയിൽ മോഷണ സംഘമെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പാസഞ്ചര്‍ ട്രെയിനിൽ തൃശൂരിലെത്തിയ സംഘം ധൻബാദ് എക്സ്പ്രസിൽ കയറിയാണ് കേരളം വിട്ടത്.

എടിഎം കവര്‍ച്ച പ്രത്യേക സ്ക്വാഡ് അന്വേഷിക്കും. കവര്‍ച്ചക്കാരെ കണ്ടെത്താന്‍ നാഷണല്‍ ക്രൈം റെക്കാഡ് ബ്യൂറോയുടെ സഹായം തേടി. അടുത്തിടെ പുറത്തിറങ്ങിയ ഇതര സംസ്ഥാന മോഷ്ടാക്കളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

എറണാകുളം ഇരുന്പനത്തെയും കൊരട്ടിയിലെയും എടിഎമ്മുകളില്‍ നിന്നും 35 ലക്ഷം രൂപ കവര്‍ന്ന സംഘം സംസ്ഥാനം വിട്ടതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. തൃക്കാക്കര എസിപി, ചാലക്കുടി ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവിധ സ്ക്വാഡുകളിലായി തിരിഞ്ഞ് അന്വേഷിക്കും.  കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍, തമിഴ് നാട് സംഘമാണെന്നാണ് നിഗമനം. അന്വേഷണത്തിന്  ദില്ലി, തമിഴ് നാട് പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കവര്‍ച്ചക്കാര്‍ ചാലക്കുടിയില്‍ ഉപേക്ഷിച്ച വാഹനം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. പ്രതികളുടേതെന്നു കരുതുന്ന വിരലടയാളങ്ങള്‍ ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയ്ക്ക് കൈമാറി. വാഹനത്തില്‍ ഒന്നിലധികം ഇടങ്ങളില്‍ നിന്നും രക്തക്കറ കണ്ടെത്തി.

മോഷണ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ചാലക്കുടി ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപത്തുനിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നത്. വാഹന ഉപേക്ഷിച്ച കവര്‍ച്ചക്കാര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപത്തുള്ള ഓട്ടോ സ്റ്റാന്‍റിലെത്തിയതായും കണ്ടെത്തി. കവര്‍ച്ചാ സംഘം സഞ്ചരിച്ച പാതകളിലെ മൊബൈല്‍ കോള്‍ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

 

error: Content is protected !!