ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കും
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കും. ബിഷപ് കുറ്റസമ്മതം നടത്താത്തതിനെ തുടർന്നാണു നീക്കം. നുണപരിശോധനയ്ക്കുള്ള അനുമതിക്കായി പൊലീസ് കോടതിയെ സമീപിക്കും. നുണപരിശോധനാഫലം അന്വേഷണത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തുന്നത്.
തെളിവുകളുടെയും സാഹചര്യത്തിന്‍റെയും അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മൗനം പാലിക്കുകയായിരുന്നു. പല ചോദ്യങ്ങള്‍ക്കും അല്ല എന്ന മറുപടിയാണ് ഫ്രാങ്കോ നല്‍കിയത്. തുടര്‍ന്നാണ് നുണപരിശോധന നടപടികളിലേക്ക് അന്വേഷണസംഘം കടക്കുന്നത്. അതേസമയം കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ വൈദികനായ ജെയിംസ് എർത്തയിൽ, കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ ഉൾപ്പടെയുള്ളവരാണ് മറ്റു പ്രതികൾ. കേസില്‍ ഒരാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കാനാണ് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 17നാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ തന്നെ ബലാത്സംഘം ചെയ്തതായുള്ള പരാതി പൊലീസിന് നല്‍കുന്നത്. തുടര്‍ന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ പഞ്ചാബ് പൊലീസിന്‍റെ സഹായത്തോടെ ജലന്ധറിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തു.
ഇതിനിടെ കുറുവിലങ്ങാട് മഠത്തിലെ മറ്റ് ചില കന്യാസ്ത്രീകള്‍ പരസ്യമായി സമരരംഗത്തേക്കെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഫ്രാങ്കോയ്ക്ക് സെപ്റ്റംബര്‍ 19ന് അന്വേഷണ സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകന്‍ നോട്ടീസ് നല്‍കി. ഹാജരായ ഫ്രാങ്കോയെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.