ഫ്ളോറന്‍സ്’ ചുഴലിക്കാറ്റ് അമേരിക്കൻ തീരത്തോട് അടുക്കുന്നു
‘ഫ്ളോറന്‍സ്’ ചുഴലിക്കാറ്റ് അമേരിക്കൻ തീരത്തോട് കൂടുതൽ അടുത്തു. എന്നാൽ, കാറ്റിന്‍റെ ശക്തി കുറഞ്ഞെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇന്നലെ മണിക്കൂറിൽ 175 കിലോമീറ്ററിൽ വീശിയിരുന്ന ചുഴലിക്കാറ്റിന്‍റെ വേഗത 165 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്.
എങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തീര പ്രദേശത്ത് താമസിക്കുന്നവർ ഒഴിഞ്ഞ് പോകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നാല് മീറ്ററിലധികം ജലനിലപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നോർത്ത്, സൗത്ത് കരോലിന, വിർജീനിയ, മേരിലാൻഡ് എന്നിവിടങ്ങളിൽ നിന്ന് 17 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. സൗത്ത് കരോലിനയിൽ പലയിടത്തും ജലനിരപ്പ് ഉയർന്നു. മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്ക്, കിഴക്കന്‍ കരോലൈന, മേരിലന്‍ഡ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളില്‍ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ന് നടത്താനിരുന്ന പ്രധാന പരിപാടികള്‍ ഡൊണാല്‍ഡ് ട്രംപ് റദ്ദാക്കി. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് 38 മുതല്‍ 50 സെന്‍റീമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.
കാറ്റില്‍ ചിലയിടങ്ങളില്‍ തീരത്ത് 13 അടി വരെ വെള്ളം ഉയരുമെന്നാണ് പ്രവചനം. പൂര്‍ണ പ്രഹരശേഷിയുള്ളതാണ് ഫ്‌ളോറന്‍സെന്ന് ഫെമ ഭരണാധികാരി ബ്രോക് ലോങ് പറഞ്ഞു. ഇതിന്‍റെ ശക്തി ആഴ്ചകളോളം നില്‍ക്കും. ശൈത്യകാലകാറ്റ് ‘സ്നോസില്ല’ വീശിയ 2016-ലാണ് യു.എസില്‍ ഇതിനുമുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.