കേരളത്തിന്‍റെ ആവശ്യം തള്ളി; ബന്ദിപ്പൂരിലെ യാത്ര നിരോധനം നീക്കില്ല
ബന്ദിപ്പൂര്‍ യാത്രാ നിരോധനം സംബന്ധിച്ച് കേരളത്തിന് തിരിച്ചടിയായി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാട്. ബന്ദിപ്പൂരിലെ രാത്രികാല ഗതാഗത നിരോധനം നീക്കാനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
നിരോധനം നീക്കണമെനന്ന കേരളത്തിന്‍റെ ആവശ്യം തള്ളിയാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോർട്ട്. നിരോധനം നിയമവിരുദ്ധമാണെന്ന് കേരളം. മൈസൂരിൽ നിന്ന് രാത്രികാല ഗതാഗതത്തിന് സമാന്തരപാത ഉപയോഗിക്കണമെന്നാണ് കടുവസംരക്ഷണ അതോറിറ്റി നല്‍കിയ നിർദ്ദേശം.
മൈസൂരില്‍നിന്ന് രാത്രികാല യാത്രയ്ക്ക് സമാന്തരപാത വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ബന്ദിപ്പൂര്‍ വന്യമൃഗസംരക്ഷണ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയിലാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്.
സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച സമിതിയാണ് ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനത്തെ പിന്തുണച്ച് റിപ്പോര്‍ട്ട് നല്‍കിയത്. കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാത 766, കോയമ്ബത്തൂര്‍ – ഗുണ്ടല്‍പ്പേട്ട് ദേശീയപാത 181 എന്നീ റോഡുകളിലാണ് ബന്ദിപ്പൂര്‍ വനസങ്കേതത്തില്‍ രാത്രി ഒന്‍പതിനും രാവിലെ ആറിനുമിടയില്‍ രാത്രിയാത്ര നിരോധിച്ച് 2010ല്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഗുണ്ടല്‍പേട്ട-ഊട്ടി ദേശീയപാതയിലും രാത്രിയാത്രയ്ക്കു നിരോധനമുണ്ട്. രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുമണിവരെയാണ് നിരോധനം. വന്യമൃഗങ്ങളുടെ സൈ്വരവിഹാരത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ കര്‍ണാടക ഹൈക്കോടതിയാണ് ഇതുവഴിയുള്ള രാത്രിയാത്ര തടഞ്ഞത്.