ജിഎസ്ടി; ഗൃഹോപകരണങ്ങള്‍ക്ക് വിലകുറയും
എല്ലാ ഗാര്‍ഹിക ഉപകരണങ്ങളുടേയും നികുതി 18 ശതമാനമാക്കി നിജപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന 28-ാം ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടി.വി, ഫ്രിഡ്ജ്,വാക്വംക്ലീനര്‍, ഗ്രെയിന്റര്‍,ഹെയര്‍ ഡ്രെയര്‍ എന്നിവയുടെയെല്ലാം നികുതി ഇനി 18 ശതമാനമായി കുറയും.
സാനിറ്ററി നാപ്കിൻ, രാഖി ഉൾപ്പടെയുള്ള കരകൗശല ഉല്പന്നങ്ങൾ എന്നിവയെ ജി.എസ്.ടിയുടെ പരിധിയിൽ നിന്ന് പൂര്‍ണമായി ഒഴിവാക്കി. പെയിന്‍റ്, ഗാര്‍ഹിക ഉപകരണങ്ങൾ എന്നിവ ഉൾപ്പടെ 50തിലധികം ഉല്പന്നങ്ങളുടെ നികുതിയും ജി.എസ്.ടി കൗണ്‍സിൽ കുറച്ചു. പുതിയ നികുതി നിരക്കുകൾ ജൂലായ് 27 മുതൽ നിലവിൽ വരും
12 ശതമാനം നികുതിയുണ്ടായിരുന്ന സാനിറ്ററി നാപ്കിനുകൾ ഇനി നികുതിയില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തും. രാഖി, കല്ല്, മാര്‍ബിൾ, മരം എന്നിവ കൊണ്ടുണ്ടാക്കുന്ന ചെറിയ ശില്പങ്ങളെയും കരകൗശല ഉല്പന്നങ്ങളെയും നികുതിയിൽ നിന്ന് ഒഴിവാക്കി. ചകിരിവളം, ചൂലുണ്ടാക്കുന്നതിനുള്ള പുല്ലിനും ഇനി നികുതി വേണ്ട.
ഏകദേശം 35ഓളം ഉത്പന്നങ്ങളുടെ നികുതിയിലാണ് മാറ്റം വരുക. ഇതിലൂടെ ഖജനാവിന് 7000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇടത്തരക്കാരെ കണക്കിലെടുത്താണ് ഗൃഹോപകരണങ്ങളുടെ നികുതി കുറച്ചത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി. 1000 രൂപക്ക് താഴെയുള്ള ചെരുപ്പുകള്‍ക്കും ഇനി വില കുറയും. ഇവയുടെ നികുതി അഞ്ച് ശതമാനമാക്കി. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഫോമിന്റെ മാതൃക കൂടുതല്‍ ലളിതമാക്കും. പെട്രോള്‍ ഡീസല്‍ എന്നിവയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ആയില്ല.
നിരക്ക് കൂടുതലാണെന്ന് തുടര്‍ന്ന് ജനുവരിയില്‍ 29 ഇനങ്ങളുടെ നിരക്ക് ജിഎസ്ടി കൗണ്‍സില്‍ പരിഷ്‌കരിച്ചിരുന്നു. ഇതിന് മുന്‍പ് 2017 നവംബറില്‍ 200 ഉല്‍പ്പനങ്ങളെ കുറഞ്ഞ നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു. 28,18,12 ശതമാനം നികുതി സ്ലാബിന് കീഴില്‍ വന്നിരുന്ന ഉത്പന്നങ്ങളെയാണ് കുറഞ്ഞ നികുതി സ്ലാബിലേക്ക് മാറ്റി പരിഷ്‌കരിച്ചത്.
പുതിയ ജിഎസ്ടി നിരക്കുകള്‍ ജൂലായ് 27 മുതല്‍ നിലവില്‍വരും. മരത്തിലോ മാര്‍ബിളിലോ നിര്‍മിച്ച വിഗ്രഹങ്ങള്‍, അമൂല്യമായ കല്ലുകള്‍ പതിക്കാത്ത രാഖി, സംസ്‌കരിച്ച പാല്‍ എന്നിവയെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാനും ശനിയാഴ്ചയിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
ജിഎസ്ടി മാറ്റം വന്നവ
നികുതി ഒഴിവാക്കിയവ: സാനിറ്ററി പാഡുകള്‍, രാഖി, മാര്‍ബിളിലും കല്ലിലും മരത്തിലും പണിത വിഗ്രഹങ്ങള്‍, ചൂല്‍ നിര്‍മാണസാമഗ്രികള്‍
സംസ്‌കരിച്ച പാല്‍, ചകിരി കമ്പോസ്റ്റ്.
28 ശതമാനത്തില്‍നിന്ന് 18 ആക്കിയവ: വാഷിങ് മെഷിന്‍, റഫ്രിജറേറ്റര്‍, ഫ്രീസര്‍, 68 സെ.മി.വരെയുള്ള ടി.വി, വാക്വം ക്ലീനര്‍, ഇസ്തിരിപ്പെട്ടി
പെയിന്റ്, മിക്‌സര്‍ ഗ്രൈന്‍ഡര്‍, വാട്ടര്‍ കൂളര്‍, വാട്ടര്‍ ഹീറ്റര്‍, ഹെയര്‍ ഡ്രയര്‍, ഷേവിങ് സാമഗ്രികള്‍, ലിഥിയം അയണ്‍ ബാറ്ററി, വിഡിയോ ഗെയിം,
ട്രയിലര്‍.
18 ശതമാനത്തില്‍നിന്ന് 12 ആക്കിയവ: ഹാന്‍ഡ് ബാഗുകള്‍, മരംകൊണ്ടുളള ഫ്രെയ്മുകള്‍, ഗ്ലാസ് പ്രതിമകള്‍, കരകൗശല വസ്തുക്കള്‍, റബര്‍ റോളര്‍
മണ്ണെണ്ണ സ്റ്റൗ, മുളകൊണ്ടുള്ള നിലം വിരി.
അഞ്ച് ശതമാനം ആക്കിയത്: എഥനോള്‍, ചിരട്ടക്കരി, ഫോസ്‌ഫോറിക് ആസിഡ്, തുന്നിയ തൊപ്പികള്‍, കൈകൊണ്ട് നിര്‍മിച്ച,
പരവതാനി