ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള തീരുമാനം; വ്യാപക എതിര്‍പ്പ്
ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്ന കേന്ദ്രസർക്കാർ നിര്‍ദ്ദേശത്തിന് തിരിച്ചടി. നിയമകമ്മീഷൻ നടത്തിയ കൂടിയാലോചനയിൽ ഭൂരിപക്ഷം പാർട്ടികളും നിർദ്ദേശത്തെ എതിര്‍ത്തു. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണം. ഇതിനുള്ള നിർദ്ദേശം തയ്യാറാക്കിയ നിയമമന്ത്രാലയം നിയമകമ്മീഷന്‍റെ അഭിപ്രായം തേടി.
ഇന്നും നാളെയുമായി വിവധ പാർട്ടികളുടെ നിലപാട് നിയമകമ്മീഷന്‍ തേടുകയാണ്. ചർച്ച തന്നെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം ഉൾപ്പടെയുള്ള ചില കക്ഷികൾ കൂടിക്കാഴ്ച്ച ബഹിഷ്കരിച്ചു. എഴുതി നൽകിയ കുറിപ്പുകളിൽ പ്രാദേശിക പാർട്ടികളിൽ ഭൂരിപക്ഷവും നിർദ്ദേശത്തെ എതിർക്കുകയാണ്.
നരേന്ദ്ര മോഡിയുടെ മാത്രം അജണ്ടയാണിതെന്ന് തൃണമൂൽ നേതാക്കൾ കമ്മീഷനോട് പറഞ്ഞു. ഗോവയിലെ സ്വതന്ത്രരെ പോലും രംഗത്തിറക്കിയാണ് ബിജെപി കമ്മീഷന് മുന്നിൽ നിർദ്ദശത്തിന് സ്വീകാരത്യക്ക് ശ്രമിക്കുന്നത്. ബിജു ജനതാദളിന്‍റെ പിന്തുണയും ബിജെപിക്ക് കിട്ടി. എന്നാൽ രാജ്യസഭയിൽ ഭരണഘടനാ ഭേദഗതി പാസാകാൻ ഇത് മതിയാവില്ല.