ഉരുൾപൊട്ടൽ: മരണം എട്ടായി
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഉരുൾപൊട്ടലിൽ കാണാതായ നസ്റത്തിന്റെ മകൾ റിഫ ഫാത്തിമ മറിയം (1) ആണ് മരിച്ചത്. കാണാതായിരിക്കുന്നവർക്കുവേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും പുരോഗമിച്ചുവരികയാണ്.
നാലു വീടുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഈ വീടുകളിലെ അഞ്ചു പേർ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ഉരുൾപൊട്ടിയത്. ദുരന്ത നിവാരണ സേനയും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്. തമിഴ്നാട്ടിൽനിന്നും കൂടുതൽ ദുരന്ത നിവാരണ സേനാംഗങ്ങൾ തെരച്ചിലിനായി കരിഞ്ചോലയിൽ എത്തുമെന്നാണ് സൂചന.
രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ദുരിത ബാധിതർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കരിഞ്ചോല അബ്ദുറഹിമാന് (60), മകൻ ജാഫർ(35), ജാഫറിന്റെ പുത്രൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലിമിന്റെ മക്കളായ ദില്‍ന ഷെറിന് (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചയോടെ കണ്ടെടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കരിഞ്ചോല ഹസന് (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങൾ വൈകുന്നേരവും ജാഫറിന്റെ മൃതദേഹം സന്ധ്യയോടെയുമാണ് കണ്ടെടുത്തത്.
കരിഞ്ചോലമലയുടെ താഴെ താമസിക്കുന്ന കരിഞ്ചോല ഹസന്, അബ്ദുറഹിമാന്, അബ്ദുൾ സലിം, ഈര്‍ച്ച അബ്ദുറഹിമാന്, കൊടശേരിപൊയില് പ്രസാദ് എന്നിവരുടെ വീടുകളാണ് അപകടത്തില്‍ തകര്‍ന്നത്.