റഷ്യൻ പ്രസിഡന്റായി വീണ്ടും വ്ളാദിമിർ പുടിൻ
വ്ളാദിമിർ പുടിൻ വീണ്ടും റഷ്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 76 ശതമാനം വോട്ടുകൾ നേടിയാണ് പുടിൻ വീണ്ടും അധികാരത്തിലെത്തിയത്. വൻ വിജയം സമ്മാനിച്ച റഷ്യൻ ജനതയോട് പുടിൻ നന്ദി പറഞ്ഞു.
പ്രസിഡന്റ് പദത്തിൽ ഇത് പുടിന്റെ നാലാമൂഴമാണ്. തുടര്‍ച്ചയായി രണ്ടാം വട്ടവും പ്രസിഡന്റായ പുടിന് നാലുതവണയായി അധികാരക്കസേരയില്‍ കാല്‍നൂറ്റാണ്ട് തികയ്ക്കും. പുതിയ നിയമം അനുസരിച്ച് ആറു വർഷമാണ് പ്രസിഡന്റിന്റെ കാലാവധി.
യുണൈറ്റഡ് റഷ്യാ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് പുടിൻ ഇക്കുറി മത്സരിച്ചത്. അമ്പത് ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ഏഴു സ്ഥാനാർഥികൾ കൂടി രംഗത്തുണ്ടായിരുന്നെങ്കിലും പുടിന് ആരും കാര്യമായ വെല്ലുവിളി ഉയർത്തിയില്ല. പുടിന് അല്പമെങ്കിലും വെല്ലുവിളി ഉയർത്തുമെന്നു കരുതിയിരുന്ന അലക്സി നവൽനിക്ക് മത്സരാനുമതി നിഷേധിച്ചിരുന്നു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടതു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി.
12.89 ശതമാനം വോട്ട് മാത്രം നേടിയ പവൽ ഗ്രുഡിനിനാണ് പുടിനു പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. പുടിനൊപ്പം മത്സരിച്ച മറ്റ് ഏഴു പേരിൽ നാലു പേർക്ക് രണ്ട് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.