നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനു സ്റ്റേ; വിജ്ഞാപനം ഉടൻ പാടില്ലെന്ന് ഹൈക്കോടതി
നഴ്സുമാരുടെ മിനിമം വേതനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കുന്നതില്‍ ഹൈക്കോടതി സ്റ്റേ. നേരത്തെ മാര്‍ച്ച് 31-ന് അന്തിമ വിജ്ഞാപനം ഇറക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ അന്തിമ വിജ്ഞാപനം ഇറക്കേണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. നഴ്‌സുമാരും ആശുപത്രി അധികൃതരും മധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സമരം ഹൈക്കോടതി വിലക്കിയതോടെ മാര്‍ച്ച് ആറ് മുതല്‍ അനിശ്ചിതകാല ലീവെടുക്കാനും നഴ്സുമാരുടെ സംഘടനായ യു.എന്‍.എ തീരുമാനിച്ചിരുന്നു. തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ഇടപെട്ട് വേതനം സംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനം മാര്‍ച്ച് 31ന് ഇറക്കുമെന്ന് അറിയിച്ചത്. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
വിധിയെ നിയമപരമായി നേരിടുമെന്ന് നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ അറിയിച്ചു. കേസില്‍ കക്ഷി ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.