ഭൂമിയിടപാട് അന്വേഷണ റിപ്പോര്‍ട്ടില്‍ മന്ത്രിക്ക് അതൃപ്തി

വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ വിഷയത്തില്‍ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ നടപടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഒളിച്ചുകളിച്ച് ലാന്‍ഡ് റവന്യു കമ്മീഷണര്‍. ക്രമക്കേട് ഉണ്ടെന്നോ ഇല്ലേന്നോ പറയാതെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഹിയറിംഗ് നടത്തട്ടേയന്നെ് നിലപാടാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ സബ് കളക്ടറുടെ നടപടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലാന്‍ഡ് റവന്യു കമ്മീഷണറെ മന്ത്രി ചുമതലപ്പെടുത്തിയത്.

വര്‍ക്കല അയിരൂര്‍ വില്ലേജില്‍ റോ‍ഡ് പുറമ്പോക്കാണെന്നു കണ്ടെത്തി തഹസില്‍ദാര്‍ ഏറ്റെടുത്ത 27 സെന്റ് ഭൂമിയാണു സബ് കലക്ടര്‍ സ്വകാര്യ വ്യക്തിക്കു തിരിച്ചു നല്‍കിയത്. ദിവ്യ എസ്. അയ്യരുടെ നടപടി ഭര്‍ത്താവും എംഎല്‍എയുമായ കെ.എസ്. ശബരിനാഥന്റെ താല്‍പര്യപ്രകാരമാണെന്നായിരുന്നു ആരോപണം. വര്‍ക്കല എംഎല്‍എ വി. ജോയിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യുമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

തിങ്കളാഴ്ച വൈകിട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടതെങ്കിലും ചൊവാഴ്ച കഴിഞ്ഞിട്ടും ലാൻഡ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല. തഹസില്‍ദാറുടെ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും വിശദമായി അന്വേഷിക്കാന്‍ സമയമെടുക്കുമെന്നുമാണു കമ്മീഷ്ണറുടെ നിലപാട്. ഭൂമികൈമാറ്റത്തില്‍ ക്രമക്കേടുണ്ടെന്നും സബ് കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നത് ദിവ്യ എസ്. അയ്യരെ രക്ഷിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നതാണു റവന്യുമന്ത്രിയുടെ അതൃപ്തിക്കു കാരണമായിരിക്കുന്നത്.

error: Content is protected !!