മലപ്പുറത്തെ ദുരഭിമാനക്കൊല; പ്രണയബന്ധത്തിൽ ആതിരയുടെ അച്ഛന് എതിർപ്പുണ്ടായിരുന്നു
ആതിരയുടെ അച്ഛന് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ആതിരയുടെ പ്രതിശുത വരന്‍ ബ്രിജേഷ്. തങ്ങളുടെ പ്രണയബന്ധത്തില്‍ ആതിരയുടെ അച്ഛനു എതിര്‍പ്പുണ്ടായിരുന്നു. പൊലീസിന്റെ നിര്‍ദേശമനുസരിച്ചാണ് ആതിരയുടെ അച്ഛന്‍ വിവാഹത്തിനു സമ്മതിച്ചത്. വിവാഹം ഉറപ്പിച്ച ശേഷവും വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.
വിവാഹത്തിനു സമ്മതിക്കില്ലെന്ന നിലപാടിയിലായിരുന്നു അച്ഛന്‍. താനുമായുള്ള ബന്ധത്തിനു അച്ഛന്‍ സമ്മതിക്കാതെ വന്നപ്പോള്‍ ആതിര കുറച്ചു കാലം സുഹൃത്തിന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു. പിന്നീട് പൊലീസ് സ്‌റ്റേഷനില്‍ പോയി ഞങ്ങള്‍ സംസാരിച്ചിരുന്നു. വിവാഹം നടത്താനുള്ള തീയതി അടക്കം തീരുമാനിച്ചത് പൊലീസാണ്.
ആതിരയുടെ സംസ്‌കാരം ഇന്നു നടക്കും. ആതിരയുടെ അച്ഛന്‍ പൂവത്തുങ്കണ്ടി രാജന്റെ അറസ്റ്റ് ഇന്നു പോലീസ് രേഖപ്പെടുത്തി. ആതിരയുടെ പോസ്റ്റമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്നാണ് ആതിരയും ബ്രിജേഷുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്നലെയാണ് ആതിരയെ അച്ഛന്‍ പൂവത്തുങ്കണ്ടി രാജന്‍ കുത്തികൊലപ്പെടുത്തിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ പുരോഗമിക്കുകയാണ് നാടിനെ നടുക്കിയ സംഭവം. മകള്‍ പിന്നോക്ക ജാതിയില്‍ പെട്ട ഒരു യുവാവിനെ കല്യാണം കഴിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടക്കുന്നത്. ആതിര കൊയിലാണ്ടിയിലുള്ള ബ്രിജേഷുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം രാജന്‍ എതിര്‍ത്തു. കല്യാണത്തിന് രാജന് പൂര്‍ണ്ണസമ്മതമുണ്ടായിരുന്നില്ല.
ഇതിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറയുന്നു. ബഹളത്തിനൊടുവില്‍ വീട്ടിലെ കറിക്കത്തിയെടുത്താണ് മകളെ കുത്തിയത്. കുത്തേറ്റ ആതിര അയല്‍പക്കത്തെ വീട്ടിലേക്ക് ഓടിക്കയറി. തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു.