വയൽ കിളികളുടെ സമരപന്തൽ കത്തിച്ച സംഭവം: സി.പി.എമ്മിനെതിരെ പ്രതിഷേധം ശക്തമാവുന്നു
കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ സമരം ചെയ്യുന്ന വയൽക്കിളി പ്രവർത്തകരുടെ സമരപ്പന്തൽ സിപിഎം പ്രവർത്തകർ കത്തിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. അധികാരം ഉപയോഗിച്ച് സി.പി.എം സമരത്തെ അടിച്ചമർത്തുകയാണെന്ന് വിവിധ സംഘടനകൾ അറിയിച്ചു .
സിപിഎം നേതൃത്വത്തിന്റെ എതിർപ്പുകളെ അവഗണിച്ചാണ് വയൽക്കിളി പ്രവർത്തകർ കീഴാറ്റൂരിൽ സമരം നടത്തിയിരുന്നത്. തങ്ങൾ കൃഷി ചെയ്യുന്ന വയലാണെന്നും ഇത് നികത്തി ദേശീയപാത നിർമിക്കാൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വയൽക്കിളി സമരം നടത്തിയത്.
ഇന്ന് രാവിലെ ദേശീപാതയുടെ സർവേയ്ക്കായി കീഴാറ്റൂരിൽ ഉദ്യോഗസ്ഥർ എത്തിയതോടെ പ്രതിഷേധക്കാർ സമരം ശക്തമാക്കിയിരുന്നു. ദേശീയ പാതയ്ക്കായി സർവേ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വയൽക്കിളിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
പോലീസ് സംരക്ഷണത്തോടെയാണ് ഉദ്യോഗസ്ഥർ സർവേയ്ക്കായി എത്തിയത്. ദേഹത്ത് മണ്ണെണ ഒഴിച്ചാണ് സമരസമിതി പ്രവർത്തകർ പ്രതിഷേധിച്ചത്. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുണ്ടായിരുന്നത്.