കീഴാറ്റൂരിലെ സമരപന്തൽ കത്തിച്ച സംഭവത്തിൽ സി.പി.എമ്മിന് ബന്ധമില്ല : പി.ജയരാജൻ
കീഴാറ്റൂരിലെ സമരപ്പന്തൽ കത്തിച്ചതുമായി സിപിഎമ്മിനു ബന്ധമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. സർവേ നടത്തിയാൽ തീ കൊളുത്തി ജീവനൊടുക്കുമെന്ന ഭീഷണിയുമായി മണ്ണെണ്ണ കുപ്പിയും കൈയ്യിലേന്തി നിന്നത് സമരക്കാരായിരുന്നെന്നും വയലിലെ പുൽക്കൂനകൾക്ക് തീയിട്ടതും അവരായിരുന്നെന്നും ജയരാജൻ ആരോപിച്ചു.
വികസനപ്രശ്നങ്ങളിൽ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാറും പാർട്ടിയും നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി സ്ഥലം നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം കേരളത്തിൽ നൽകുന്നുണ്ട്. കീഴാറ്റൂരിലെ പന്തൽ കത്തിച്ച സംഭവത്തിൽ സിപിഎമ്മിനു ബന്ധമില്ല. ചില മാധ്യമങ്ങളും വലതുപക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണ്. സർവേ നടത്തിയാൽ തീ കൊളുത്തി ജീവനൊടുക്കുമെന്ന ഭീഷണിയുമായി മണ്ണെണ്ണ കുപ്പിയും കൈയ്യിലേന്തിനിന്നത് സമരക്കാരാണ്. രാവിലെ മുതൽ തന്നെ വയലിലെ പുൽക്കൂനകൾക്ക് തീയിട്ടതും അവരായിരുന്നു. സർവേ നടത്താനെത്തിയവരും പോലീസും അങ്ങോട്ട് കടക്കാതിരിക്കാനായിരുന്നു അത്. നിരന്തരമായി പ്രകോപനം ഉണ്ടാക്കിയിട്ടും പോലീസിന്റെയും നാട്ടുകാരുടെയും സംയമനം മൂലമാണു സംഘർഷം ഒഴിവായതെന്നും ജയരാജൻ പറഞ്ഞു.
കീഴാറ്റൂരിലെ ജനങ്ങൾ വികസന വിരുദ്ധരല്ല. നാടാകെ വികസനത്തിനു കൊതിക്കുന്പോൾ ജമാഅത്തെ ഇസ്ളാമിക്കാരും തീവ്രവാദ സംഘടനകളും ആർഎസ്എസുകാരുമാണ് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്. ജനങ്ങളിൽ ഭീതി പരത്തി അത് മുതലെടുക്കാനാണ് ശ്രമം. അത് കീഴാറ്റൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് സമരനാടകം പൊളിഞ്ഞുപോയതെന്നും ജയരാജൻ അവകാശപ്പെട്ടു.