കൊടി എവിടേയും കുത്താനുള്ളതല്ല; എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി

കൊല്ലം ഇളമ്പലിയില്‍ സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി. എഐവൈഎഫ് പ്രവർത്തകർ കൊടി നാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ് സുഗതൻ ആത്മഹത്യ ചെയ്തത്. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. നിയമാനുസൃതമായ എല്ല നടപടികൾക്കും സർക്കാർ പിന്തുണ ഉണ്ടാകും. വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള തർക്കം ഇതിൽ ഇല്ല. ഓരോ പാർട്ടിയുടെയും വിലപ്പെട്ട സ്വത്താണ് കൊടി. അതു എവിടെയെങ്കിലും കൊണ്ടു പോയി നാട്ടുന്നത് ശരിയല്ല. ഏതു പാർട്ടി ആണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണം. അതേ പോലെ നോക്കു കൂലിയും നല്ല രീതിയല്ല. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ തൊഴിലാളി സംഘടനകളുടെ യോഗം ഉടന്‍ ചേരും. ഒരു തൊഴിലാളി സംഘടനയും ഇതു അംഗീകരിക്കുന്നില്ലെങ്കിലും ഇതു നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുഗതന്റെ ആത്മഹത്യയെ മുന്‍നിര്‍ത്തി പ്രവാസി സമൂഹത്തിനു ഉണ്ടാകുന്ന ദുരിതതങ്ങളെ കുറിച്ച് അടൂര്‍ പ്രകാശ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സുഗതന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ചു അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണ സംഘം വേണമെന്നും 25 ലക്ഷം അടിയന്തിര സഹായമായി നൽകണമെന്നും അടിയന്തര പ്രമേയത്തില്‍ അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

error: Content is protected !!