ഷുഹൈബിന്റെ ശരീരത്തിൽ 37 വെട്ടുകൾ. ഇക്കാര്യം പൊലീസ് ഇൻക്വസ്റ്റിന് ശേഷം വ്യക്തമാക്കിയത്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് പൊലീസ് സര്‍ജന്‍ അവധിയായതിനാല്‍ ഷുഹൈബിന്റെ പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തും. ഷുഹൈബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്നലെ രാത്രി പരിയാരത്തേക്കു മാറ്റിയിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് പരിയാരം മോര്‍ച്ചറിയില്‍വച്ച് നടത്തുകയും ചെയ്തു. എന്നാല്‍, പരിയാരത്തെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള അവധിയിലായതിനാലാണ് പോസ്റ്റുമോര്‍ട്ടം കോഴിക്കോട്ടേക്കു മാറ്റിയത്. ഷുഹൈബിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് കോഴിക്കോട്ടേക്ക് യാത്രയാരംഭിച്ചു. കണ്ണൂര്‍ നഗരത്തില്‍ നിന്ന് പതിനൊന്നരയോടെ കോഴിക്കേട്ടേക്ക് തിരിച്ചു. ഇതേസമയം, ഖത്തര്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ വിവരമറിഞ്ഞ് മുന്‍ മന്ത്രി കെ. സുധാകരന്‍ കണ്ണൂരിലേക്ക് തിരിച്ചു. ജില്ലയില്‍ ഹര്‍ത്താല്‍ തുടരുകയാണ്. ഇതുവരെ കാര്യമായ സംഘര്‍ഷങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയിലെ പുതുവര്‍ഷത്തിലെ രണ്ടാമത്തെ കൊലപാതകമാണിത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കണ്ണവത്ത് എ.ബി.വി.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു….
ഡി.സി.സി പ്രസിഡന്റ് നാളെ കണ്ണൂരിൽ 24 മണിക്കൂർ ഉപവാസ സമരം നടത്തും. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക, ഷുഹൈബിന്റെ കൊലയാളികളെയടക്കം പിടികൂടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സതീശൻ പാച്ചേനിയുടെ ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നില ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10 മണി മുതൽ മറ്റന്നാൾ രാവിലെ 10 മണി വരെ കണ്ണൂർ കലക്ട്രേറ്റിന് മുമ്പിലാണ് ഉപവാസ സമരമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.