കനകമല കേസിലെ പ്രതികൾക്ക് ഷെഫിൻ ജഹാനുമായി ബന്ധം, തെളിവ് നിരത്തി എ ൻ. ഐ.എ
കനകമല ഐ.എസ് കേസിലെ പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടായിരുന്നതായി എന്‍.ഐ.എ. കേസിലെ പ്രതികളെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ടി.മന്‍സീത്, ഷഫ്വാന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. മന്‍സീത് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നു. ഷഫ്വാനുമായി ഷെഫിന് മുന്‍പരിചയമുണ്ടായിരുന്നു. ഹാദിയയുടെ ഭര്‍ത്താവാണ് ഷെഫിന്‍ ജഹാന്‍. മന്‍സീത് അംഗമായിരുന്ന വാട്സ്ആപ്പ ഗ്രൂപ്പില്‍ ഷെഫിന്‍ അംഗമായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധപ്പെട്ടവര്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി എട്ടു പ്രതികള്‍ക്കെതിരെ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട സംഘത്തില്‍ ഉള്‍പ്പെട്ട കോഴിക്കോട് സ്വദേശി മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), ചേലക്കര ടി. സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാല്‍), കോയമ്പത്തൂര്‍ അബ് ബഷീര്‍ (റാഷിദ്), കുറ്റ്യാടി റംഷാദ് നാങ്കീലന്‍ (ആമു), തിരൂര്‍ സാഫ്വാന്‍, കുറ്റ്യാടി എന്‍.കെ. ജാസിം, കോഴിക്കോട് സജീര്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്ദീന്‍ എന്നിവര്‍ക്കെതിരെയാണു കുറ്റപത്രം.
രഹസ്യവിവരത്തെ തുടര്‍ന്നു 2016 ഒക്ടോബറിലാണു കനകമലയില്‍ ഒത്തുകൂടിയ സംഘത്തെ എന്‍ഐഎ പിടികൂടിയത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.