ഡോക്ടര്‍മാരുടെ സമരം രോഗികള്‍ വലഞ്ഞു
ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തുന്ന രാജ്യവ്യാപക സമരംമൂലം ആശുപത്രികളുടെ പ്രവർത്തനം സത്ംഭിച്ചു. പുലർച്ചെ ആറു മുതൽ വൈകുന്നേരം ആറു വരെ 12 മണിക്കൂർ അടിയന്തര രക്ഷാപ്രവർത്തനങ്ങളും ഗുരുതര രോഗികൾക്കുള്ള പരിചരണ സേവനങ്ങളും ഒഴികെ ആശുപത്രി സംബന്ധമായ എല്ലാ സേവനങ്ങളും നിർത്തിവച്ചാണ് ഡോക്ടർമാരുടെ സമരം. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ആരോഗ്യമേഖല നിശ്ചലമായ സ്ഥിതിയിലാണ്.
സമരം അറിയാതെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ എത്തിയ രോഗികൾ വലഞ്ഞു.
തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചിട്ട് പോലും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. ചികിത്സിക്കാൻ തയാറായ ഡോക്ടറെ മറ്റ് ഡോക്ടർമാർ ഇടപെട്ട് തടയുകയും ചെയ്തു.
രാവിലെ മുതൽ സർക്കാർ ആശുപത്രികളുടെ മുന്നിൽ വലിയ ക്യൂ ദൃശ്യമാണ്. ദൂര സ്ഥലങ്ങളിൽ നിന്നും ചികിത്സ തേടിയെത്തിയവും കുട്ടികളുമായി എത്തിയവരുമാണ് വലഞ്ഞത്. ചികിത്സയ്ക്കായി ഒരുപാട് പേർ കാത്തുനിൽക്കുന്നതിനാൽ രാവിലെ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ച ശേഷം ജോലിയിൽ പ്രവേശിക്കുമെന്ന് സർക്കാർ ആശുപത്രി ഡോക്ടർമാർ വാക്ക് നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാൻ അവർ തയാറായില്ല. ഇതോടെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും തടസപ്പെട്ട നിലയിലാണ്. പണിമുടക്കുന്ന ഡോക്ടർമാർ രാവിലെ രാജ്ഭവനിലേക്കു മാർച്ച് നടത്തുന്നു.