ദളിതർ നായകളെന്ന് കേന്ദ്ര മന്ത്രി
ദളിതരെ നായകളോട് ഉപമിച്ച കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ വീണ്ടും വിവാദത്തിൽ. തെരുവുനായകളുടെ കുരയെ ഭയക്കില്ലെന്നും അത്തരം നായകളുടെ കുരയെ ഗൗനിക്കില്ലെന്നുമായിരുന്നു ശനിയാഴ്ച നടത്തിയ പ്രസംഗത്തിൽ ഹെഗ്ഡെ പറഞ്ഞത്. കർണാടകയിലെ ബെല്ലാരിയിൽ നടന്ന പ്രസംഗത്തിലായിരുന്നു കേന്ദ്ര നൈപുണ്യ വികസന മന്ത്രിയായ ഹെഗ്ഡെയുടെ പ്രസ്താവന.
ബെല്ലാരിയിൽ കേന്ദ്രമന്ത്രി ചടങ്ങിന് എത്തുന്നതിനു മുന്പ് ദളിതരെന്ന് അവകാശപ്പെട്ട കുറച്ചുപേർ മന്ത്രിയുടെ വാഹനം തടയുകയും മന്ത്രിക്കെതിരേ മുദ്രാവാകാര്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രതിഷേധിക്കുന്ന തെരുവുനായകളുടെ കുരയ്ക്കൽ ഗൗനിക്കില്ലെന്ന മന്ത്രിയുടെ പരാമർശമെത്തിയത്.
നേരത്തെ, മതനിരപേക്ഷത എന്ന പദം ഭരണഘടനയിൽ നിന്നൊഴിവാക്കണമെന്ന ഹെഗ്ഡെയുടെ പ്രസ്താവന വിവാദമായിരുന്നു. രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നുമാണ് കർണാടകയിലെ കൽബുർഗയിൽ നടന്ന പരിപാടിയിൽ ഹെഗ്ഡെ പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ മന്ത്രി മാപ്പു പറഞ്ഞു തലയൂരി. ഉത്തര കന്നഡയിൽനിന്നുള്ള പാർലമെന്റ് അംഗമാണ് ഹെഗ്ഡെ.