വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ചെന്ന പരാതി; ഇടപെട്ട് മന്ത്രി, റിപ്പോര്‍ട്ട് തേടി

ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളെ മറ്റ് കുട്ടികളുടെ മുന്നില്‍ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചെന്ന പരാതിയില്‍ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണന്‍. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്.

ഷോളയൂര്‍ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല് ജീവനക്കാര്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ ഷോളയൂര്‍ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് ഷോളയൂര്‍ ഹോസ്റ്റലിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയത്. കസ്തൂരി, ആതിര, സുജ, കൗസല്യ എന്നീ ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. പൊലീസ് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി.

ഹോസ്റ്റലില്‍ ചര്‍മ്മരോഗങ്ങള്‍ ഉള്‍പ്പടെ ഉണ്ടാകുന്ന സാഹചര്യമുണ്ട്. ഇതിനാല്‍ കുട്ടികളോട് മറ്റുള്ളവരുടെ വസ്ത്രം മാറി ധരിക്കുന്ന ശീലം ഉണ്ടാകരുതെന്ന നിര്‍ദേശം ഹോസ്റ്റല്‍ ജീവനക്കാര്‍ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇത് പാലിച്ചില്ലെന്നും അതുകൊണ്ട് വസ്ത്രങ്ങള്‍ മാറ്റി ഇടരുതെന്ന് നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം.

error: Content is protected !!