ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാൻ തയാറെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ
ഡൽഹി: ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാൻ തയാറെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ലോക്ക്ഡൗൺ മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള ഇളവുകൾ പ്രഖ്യാപിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവിധ സേവനങ്ങൾക്കും വ്യവസായങ്ങൾക്കും സർക്കാർ ഇളവ് നൽകി.
ഡൽഹി വീണ്ടും തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൊറോണ വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ തയാറാകേണ്ടിവരുമെന്നും കേജരിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള ഇടങ്ങളിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ സർക്കാർ ഓഫീസുകൾ തിങ്കളാഴ്ച മുതൽ തുറക്കും. സ്വകാര്യ ഓഫീസുകൾ തുറക്കാൻ കഴിയുമെങ്കിലും 33 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഐടി ഹാർഡ്വെയർ നിർമ്മാണം, അവശ്യ വസ്തുക്കളുടെ നിർമാണ യൂണിറ്റുകൾ തുടങ്ങിയ മേഖലകൾ തുടരാമെന്നും കേജരിവാൾ പറഞ്ഞു.
കടകൾക്ക് ഒറ്റയക്ക, ഇരട്ടയക്ക അടിസ്ഥാനത്തിൽ തുറക്കാം. സ്വയം തൊഴിൽ ചെയ്യുന്നവർ, സ്റ്റേഷനറി ഷോപ്പുകൾ, മറ്റു ഷോപ്പുകൾ എന്നിവ തുറക്കാൻ കഴിയും. സാങ്കേതിക വിദഗ്ധർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, വീട്ടുജോലിക്കാർ എന്നിവരെ ജോലി ആരംഭിക്കാൻ അനുവദിക്കും.
പൊതുഗതാഗതം ഉടൻ പുനഃരാരംഭിക്കില്ല. സ്വകാര്യ വാഹനങ്ങൾക്ക് ഓടാം. കാറുകളിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്കും ഇരുചക്ര വാഹനങ്ങളിൽ ഒരാൾക്കുമാണ് സഞ്ചരിക്കാൻ അനുമതി.
ഡൽഹിയിൽ ഇതുവരെ 4,122 കോവിഡ് വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1256 പേർ രോഗമുക്തി നേടി. 64 പേർ മരിച്ചു.