കേന്ദ്ര സർക്കാർ പ്രവാസികളെ പരിശോധിക്കാതെ കൊണ്ടുവന്നാൽ ഏഴുദിവസം സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണം : മുഖ്യമന്ത്രി
മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാതെയാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്നതെങ്കിൽ നേരെ വീട്ടിലേക്ക് അയയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും പ്രവാസികൾ ഏഴു ദിവസം സർക്കാർ ഒരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയേണ്ടിവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇപ്പോൾ പ്രഖ്യാപിച്ച രീതിയിൽ വിദേശത്തുനിന്ന് വിമാനങ്ങൾ വന്നാൽ ആരെയും നേരെ വീട്ടിലേക്ക് അയയ്ക്കാൻ കഴിയില്ല. ചുരുങ്ങിയത് ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണം. ഏഴാം ദിവസം ഇവർക്കു പിസിആർ ടെസ്റ്റ് നടത്തും. ഫലം നെഗറ്റീവായാൽ വീടുകളിലേക്ക് അയയ്ക്കും. പിസിആർ ടെസ്റ്റിന്റെ ഫലം പിറ്റേന്ന് തന്നെ കിട്ടും. പോസിറ്റീവായാൽ ആശുപത്രിയിലേക്കു മാറ്റും
നെഗറ്റീവായി വീടുകളിലേക്കു പോകുന്നവർ ഒരാഴ്ച വീണ്ടും നിരീക്ഷണത്തിൽ കഴിയണം. ഇറ്റലിൽനിന്നും ഇറാനിൽനിന്നും ആളുകളെ കൊണ്ടുവന്നപ്പോൾ ഇന്ത്യൻ മെഡിക്കൽ സംഘം അവിടങ്ങളിൽ എത്തി പരിശോധന നടത്തിയിരുന്നു. ഇതുതന്നെ നിലവിലെ സാഹചര്യത്തിലും നടത്തണം. അടച്ചിട്ട വിമാനങ്ങളിൽ വൈറസ് വ്യാപന സാധ്യത വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദേശത്തുനിന്ന് വരുന്നവർക്ക് നിരീക്ഷണ കാലയളവിൽ ആന്റി ബോഡി ടെസ്റ്റ് വ്യാപനമായി നടത്തും. രണ്ടു ലക്ഷം ആന്റി ബോഡി കിറ്റിന് കേരളം ഓർഡർ നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.