പട്ടിക തയ്യാറാക്കി: 1200 അതിഥി തൊഴിലാളികള്‍ക്ക് ഇന്ന് നാട്ടിലേക്ക് മടങ്ങാം

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. 1200 അതിഥി തൊഴിലാളികള്‍ക്ക് ഇന്ന് നാട്ടിലേക്ക് മടങ്ങാം. ഇന്ന് കൊണ്ടുപോകുന്നത് എറണാകുളം ജില്ലയില്‍ നിന്ന് മാത്രമുള്ളവരെ. ഒരു താലൂക്കില്‍ നിന്ന് 100 പേരെ വീതം 7 താലൂക്കില്‍ നിന്നുള്ളവരെ കൊണ്ടുപോകും. പെരുമ്ബാവൂരില്‍ നിന്ന് 7 സംഘം, മൂവാറ്റുപുഴയില്‍ നിന്ന് 3 സംഘം, കോതമംഗലത്ത് നിന്ന് 2 സംഘം എന്നിങ്ങനെയാണ് തെരെഞ്ഞെടുത്തത്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് 5 ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും.

അതേസമയം അതിഥി തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തിലാണ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘത്തെ അതിഥി തൊഴിലാളികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനായി നിയോഗിച്ചിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു. അതിഥിതൊഴിലാളികള്‍ക്ക് ഒരുമിച്ച്‌ മടങ്ങാനാകില്ലെന്നും എല്ലാവര്‍ക്കും ഘട്ടംഘട്ടമായി തിരിച്ചുപോകാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്താനായിരിക്കും പ്രധാനമായും ശ്രമിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി അതിഥിതൊഴിലാളികളുടെ ഭാഷ അറിയാവുന്ന കേന്ദ്രസേനകളിലെ ഉദ്യോഗസ്ഥരുടെയും ഹോം ഗാര്‍ഡുകളുടെയും സേവനം വിനിയോഗിക്കും. ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് പ്രത്യേക പൊലീസ് സംഘങ്ങളെ 24 മണിക്കൂറും സജ്ജമാക്കി നിര്‍ത്താന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബഹ്‌റ അറിയിച്ചു.

തീവണ്ടികള്‍ ഇന്ന് പുറപ്പെടുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഏതാനും സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികള്‍ പ്രകടനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

error: Content is protected !!