കൊടുമണ്‍ കൊലപാതകം കുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ ശിക്ഷ; കളക്ടറുടെ മുന്നറിയിപ്പ്

പത്തനംതിട്ട: കൊടുമണ്ണിലെ കൊലപാതകത്തിൽ കുറ്റകൃത്യത്തിന് ഇരയായിട്ടുള്ളതോ, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെയോ, ദൃശ്യങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണെന്നു ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
കുട്ടിയുടെ പേര്, വിലാസം, സ്കൂൾ, കുട്ടിയെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലുള്ള മറ്റ് ഏതെങ്കിലും ദൃശ്യങ്ങളോ, വിവരങ്ങളോ പത്രങ്ങളിലോ, മാസികകളിലൊ, സമൂഹമാധ്യമങ്ങളിലോ, അന്വേഷണത്തിന്റെ ഭാഗമായോ, കോടതി നടപടികളുടെ ഭാഗമായോ പ്രസിദ്ധപ്പെടുത്താൻ പാടില്ല. ഇതു ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ മരണപ്പെട്ട കുട്ടിയുടെ ശരീരത്തിൽനിന്നു മണ്ണുമാറ്റി മൃതദേഹം പുറത്തെടുക്കുന്നതായുള്ള വീഡിയോ ദൃശ്യമാണ് പ്രചരിക്കുന്നത്. ബാലനീതി നിയമപ്രകാരം നിയമവുമായി സംഘർഷത്തിൽ ഏർപ്പെട്ടിട്ടുള്ളതോ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളതോ, കുറ്റകൃത്യത്തിന് ഇരയായിട്ടുള്ളതോ, സാക്ഷിയായിട്ടുള്ളതോ ആയ കുട്ടിയുടെ യാതൊരു വിവരങ്ങളും പ്രസിദ്ധപ്പെടുത്താനോ, പ്രചരിപ്പിക്കാനോ പാടില്ലാത്തതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
സമൂഹമാധ്യമങ്ങൾ മുഖേന നടത്തുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.