ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ പിൻവലിച്ച് കോട്ടയം ജില്ലാ ഭരണകൂടം
കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ പിൻവലിച്ച് ജില്ലാ ഭരണകൂടം. ചൊവ്വാഴ്ച മുതൽ നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ലോക്ക്ഡൗൺ ഇളവുകളില്‍ മാറ്റം വരുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടർ പി.കെ സുധീർ ബാബു പറഞ്ഞു.
മുന്‍ ദിവസങ്ങളിലേതുപോലെ പോലീസ് പരിശോധന തുടരും. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ ക്രമീകരണം ഉണ്ടാകില്ല. ഓട്ടോ, ടാക്സി സര്‍വീസുകള്‍ പാടില്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സല്‍ വിതരണത്തിനു മാത്രമേ അനുമതിയുള്ളൂ. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 33 ശതമാനം ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കണം.
വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് നിയന്ത്രണമുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ക്കും മുനിസിപ്പാലിറ്റികളുടെ പരിധിക്കു പുറത്തുള്ള വ്യവസായ ശാലകള്‍ക്കും അംഗീകൃത സ്വകാര്യ ബാങ്കുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
റോഡ് നിര്‍മാണം, ജലസേചനം, കെട്ടിട നിര്‍മാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. വരും ദിവസങ്ങളിലെ ലോക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.