രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തിൽ; അപൂർവനേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്ഡാര്ഡ് (എൻക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
95 ശതമാനം പോയിന്േറാടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, 94 ശതമാനം പോയിന്േറാടെ പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, 93 ശതമാനം പോയിന്േറാടെ തൃശൂർ നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എൻക്യൂഎഎസ് ബഹുമതി നേടുന്നത്. ഇതോടുകൂടി രാജ്യത്തെ മികച്ച പിഎച്ച്സി ഗണത്തിൽ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കി.
തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99 ശതമാനം പോയിന്േറാടെ ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷം കാസർഗോഡ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം പോയിന്റ് കരസ്ഥമാക്കിയിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ കിട്ടിയ ഈ അംഗീകാരം ആരോഗ്യ പ്രവർത്തകർക്ക് ഉൗർജം നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 64 സ്ഥാപനങ്ങളാണ് ഇതുവരെ എൻക്യുഎഎസ് അംഗീകാരം നേടിയെടുത്തത്. രണ്ടു സ്ഥാപനങ്ങളുടെ ദേശീയതല പരിശോധനാ ഫലം വരാനുണ്ട്. ഇതു കൂടാതെ 88 ആശുപത്രികളുടെ കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്.
ജില്ലാതല ആശുപത്രികളുടെ ഗണത്തിൽ ഡബ്ല്യൂ & സി കോഴിക്കോട് 96 ശതമാനം പോയിന്റുകൾ നേടി. ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം പങ്കുവയ്ക്കുന്നു. സബ്ജില്ലാ ആശുപത്രികളുടെ ഗണത്തിൽ 98.7 ശതമാനം പോയിന്റുകൾ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയിൽ ഒന്നാമതെത്തി. 12 സ്ഥാപനങ്ങൾക്ക് എൻക്യൂഎഎസ് അംഗീകാരം കരസ്ഥമാക്കിയ കണ്ണൂർ ജില്ല ഒരു ഡസൻ സ്ഥാപനങ്ങൾക്ക് എൻക്യുഎഎസ് അംഗീകാരം നേടി എടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി മാറി.