ശരണ്യ കുഞ്ഞിനെ എറിഞ്ഞു കൊന്നത് കാമുകനെ സ്വന്തമാക്കാൻ; കുറ്റപത്രം തയ്യാറായി

കണ്ണൂർ :കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിൽ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയ്യാറായി. ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കാമുകന് കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് ബന്ധമില്ലെന്ന് പൊലീസിന്‍റെ വിശദീകരണം.

കാമുകനുമായുള്ള രഹസ്യബന്ധം വിവാഹത്തിലെത്തിക്കാൻ ശരണ്യ കണ്ടു പിടിച്ച വഴിയായിരുന്നു കൈക്കുഞ്ഞിനെ ഇല്ലാതാക്കാൻ. ഭർത്താവിൽ നിന്ന് അകന്നു കഴിഞ്ഞിരുന്ന ശരണ്യഅന്ന് ഭർത്താവിനെ വിളിച്ചു വരുത്തിയത് നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നെന്നു പൊലീസ് ഉറപ്പിക്കുന്നു. ഭർത്താവു വീട്ടിലുള്ളപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയാൽ കുറ്റം ഭർത്താവിൽ കെട്ടിയേൽപ്പിക്കാമെന്നും ശരണ്യ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് ഭർത്താവു ഉറങ്ങുന്ന സമയം ആരുമറിയാതെ ശരണ്യ കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊലപ്പെടുത്തിയത്.

ഗൂഢാലോചന, കൊലപാതകം തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരണ്യക്കെതിരെ പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ഇടയിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്. ശരണ്യ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കാമുകനെ കൂടി പൊലീസ് പിന്നീട് പ്രതി ചേർത്തു.

കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകന് പങ്കില്ലെങ്കിലും കൊലക്കു കാരണം കാമുകനാണെന്നു പൊലീസ് കണ്ടെത്തി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നത് വഴി ശരണ്യക്ക് ജാമ്യം ലഭിക്കാനുള്ള എല്ലാ വഴികളും അടക്കുകയാണ് പൊലീസ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രത്തിലൂടെ ശരണ്യക്ക് വധശിക്ഷ വരെ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷന് കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

error: Content is protected !!