പരിശോധന കിറ്റിന് ഐസിഎംആര്‍ അനുമതി കാത്ത് സംസ്ഥാനം

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് കിറ്റ് പരിശോധന പ്രതിസന്ധിയില്‍. പ്രതിദിനം 3000 എന്ന തോതില്‍ കേരളം ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുമ്പോഴാണ് അനുമതികളില്‍ കുരുങ്ങി കിറ്റുകള്‍ താമസിക്കുന്നത്.

കിറ്റ് നിര്‍മ്മാണത്തിന് പൂര്‍ണ സജ്ജരാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്. നിലവില്‍ കിറ്റുകള്‍ വാങ്ങുന്നതിനേക്കാള്‍ പകുതി വില. 336 രൂപയാണ് ഒരു കിറ്റിന് വില. രോഗപ്രതിരോധ ശേഷി നേടിയവരിലെ ഐജിജി ആന്റിബോഡി രൂപപ്പെട്ടവരെ ടെസ്റ്റില്‍ കണ്ടെത്താം.

കിറ്റിന് നേരത്തെ അംഗീകാരം ലഭിച്ചെങ്കിലും വിതരണത്തിനും ഉപയോഗത്തിനും ഐസിഎംആര്‍ അനുമതി വേണം. ദിവസങ്ങള്‍ക്കകം വന്‍തോതില്‍ കിറ്റുകള്‍ ആവശ്യമായി വരുമെന്നിരിക്കെയാണ് ഇത്. രാജ്യത്ത് ഇറക്കുമതി ചെയ്ത ചൈനീസ് കിറ്റുകള്‍ക്ക് നിലവാരമില്ലെന്നതും കൂടിയ വിലയും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിഎംആര്‍ തന്നെ അംഗീകരിച്ച കിറ്റ് കേരളത്തിന് വാങ്ങാന്‍ കഴിയാതിരിക്കുന്നത്.

പിടുസി – കൊവിഡ് പ്രതിരോധത്തില്‍ മുന്നനുഭവമില്ലെന്നിരിക്കെ, നിരന്തരം മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കുന്നതിലടക്കമുള്ള ആശയക്കുഴപ്പമാകാം വൈകലിന് കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം. ശ്രീചിത്രയുടെ ആര്‍ടി ലാമ്ബ് കിറ്റും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കിറ്റും അന്തിമ അനുമതി കാത്തിരിക്കുന്നവയില്‍പ്പെടുന്നു.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആര്‍ടി ലാമ്ബ് കിറ്റ്, രാജീവ് ഗാന്ധി ഇന്‍സ്റ്റ്റ്റിയൂട്ട് വികസിപ്പിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റ് എന്നിവ വേഗത്തിലും ചിലവു കുറഞ്ഞും കൃത്യതയിലും ഫലം നല്‍കാവുന്നയാണ്.അനുമതിക്കായി അപേക്ഷ നല്‍കിയിട്ട് ആഴ്ച്ചകളായി. ആര്‍എന്‍എ വേര്‍തിരിച്ചെടുക്കുന്ന കിറ്റും അനുമതി കാത്തിരിക്കുകയാണ്. ആര്‍എന്‍എ വേര്‍തിരിച്ചെടുക്കുന്ന കിറ്റുകള്‍ അധികം സ്റ്റോക്കില്ല. പരിശോധനാ കിറ്റുകള്‍ക്ക് ക്ഷാമമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

error: Content is protected !!