ഇന്ത്യയില്‍ കോവിഡ് വ്യാപനം നടന്നിട്ടില്ല: റിപ്പോര്‍ട്ടില്‍ തെറ്റുപറ്റിയതെന്ന്‍ ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടത്തിലാണ് ഇന്ത്യ എന്ന മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ സാമൂഹികവ്യാപനം ഉണ്ടായിട്ടുണ്ടെന്ന പരാമര്‍ശം ഉണ്ടായിരുന്നത്. ഇന്ത്യയില്‍ ഒരു കൂട്ടം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത് സാമൂഹിക വ്യാപനമല്ലെന്നും ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന വിധത്തില്‍ രോഗം വ്യാപിക്കുമ്ബോഴാണ് സമൂഹവ്യാപനത്തിലേക്ക് കടക്കുന്നത്. എന്നാല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെയെല്ലാം സമ്ബര്‍ക്ക ഉറവിടം കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പഞ്ചാബില്‍ സാമൂഹിക വ്യാപനം നടന്നുവെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറയുന്നത്. വൈറസ് ബാധയുണ്ടായതിന്റെ കൃത്യമായ ഉറവിടം ലഭിക്കാത്ത 27 കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ വിദേശയാത്ര നടത്തിയവരോ, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുമായി അടുത്തിടപഴകിയവരോ അല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രാജ്യത്ത് ഇതുവരെ 199 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 6000ത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

error: Content is protected !!