സംസ്ഥാനത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി കേസിൽ കുടുങ്ങിയത് 954 പേർ

തിരുവനന്തപുരം: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 954 പേർക്കെതിരേ സംസ്ഥാനവ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.
നിർദേശം ലംഘിക്കുന്നവർക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയിൽ പെറ്റികേസ് ചാർജ് ചെയ്യും. 200 രൂപയാണ് പിഴ. കുറ്റം ആവർത്തിക്കുകയാണെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വീടുകളിൽ നിർമിച്ച തുണികൊണ്ടുളള മാസ്ക്, തോർത്ത്, കർച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും പകർച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശിച്ചിരുന്നു.