സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം
സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഓറഞ്ച്, ഗ്രീൻ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിലും കർശന നിയന്ത്രണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് 88 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
ഓറഞ്ച് എ വിഭാഗത്തിലെ ജില്ലകളിൽ 24 മുതലും ഓറഞ്ച് ബി ജില്ലകളിൽ 20 മുതലും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും. റെഡ് കാറ്റഗറി ജില്ലകളിൽ ലോക്ക്ഡൗൺ കർശനമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായാണ് കേരളം ഉത്തരവിറക്കിയിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിവിധ പാസുകളുമായി ജനങ്ങൾ ഇപ്പോൾ എത്തുന്നുണ്ട്. ഇവരെ കേരളത്തിലേക്ക് കടക്കാൻ സംസ്ഥാനത്തെ ഒരു അതിർത്തിയിലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നേരത്തെയുള്ള ഉത്തരവ് അനുസരിച്ച് ഗർഭിണികൾ, ചികിത്സയ്ക്കെത്തുന്നവർ, ബന്ധുക്കളുടെ മരണാനന്തര ചടങ്ങില് പങ്കെടുക്കാനെത്തുന്നവർ എന്നിവരെ അതിർത്തി കടക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയ്ക്ക് അന്തർജില്ലാ യാത്രാനുമതിയും നൽകും. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കും മറ്റു ജില്ലകളിലേക്ക് പോകാൻ അനുവദിക്കും. താമസിക്കുന്ന ജില്ലയിൽ നിന്ന് ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും ഇത്തരത്തിലുള്ള യാത്രാനുമതി. ഇവർക്ക് സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാം. ജോലിക്ക് പോകുന്നവരെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. ഡ്യൂട്ടിയിലില്ലാത്തവർ ഈ ആനുകൂല്യം ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരസേവന വിഭാഗങ്ങൾ, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർ, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സർക്കാർ ഓഫീസുകളിൽ ക്ലാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ 50 ശതമാനം ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കെത്തണം. ക്ലാസ് മൂന്ന്, നാല് വിഭാഗങ്ങളിലെ 33 ശതമാനം പേർ ഹാജരാകണം. നേരത്തെയുള്ള ഉത്തരവനുസരിച്ചു മാത്രമേ കടകൾക്ക് പ്രവർത്തിക്കാനാവൂ. ഗ്രീൻ കാറ്റഗറിയിലെ ജില്ലകളിലും ഇത് ബാധകമാണ്. അല്ലാതെയുള്ള വ്യാപാരസ്ഥാപനങ്ങളും കടകളും പ്രവർത്തിക്കാൻ അനുവദിക്കില്ല.
ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ശാരീരിക അകലം പാലിച്ച് പ്രഭാത നടത്തവും സായാഹ്ന നടത്തവും അനുവദിക്കും. എന്നാൽ വീടിനടുത്ത് തന്നെയായിരിക്കണം നടക്കുന്നത്. സംഘം ചേർന്ന് നടക്കാൻ അനുവദിക്കില്ല. ഹോട്ട്സ്പോട്ടുകളിൽ കടകൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം ലോക്ക്ഡൗൺ കാലത്തേതുപോലെയായിരിക്കും. പൊതുസ്ഥലത്ത് എല്ലാവരും മാസ്കുകൾ നിർബന്ധമായി ധരിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശപ്രകാരം ടാക്സി, ഓട്ടോ സർവീസുകൾ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.