ദുല്‍ക്കറിന് മുബൈ പൊലീസ് വക ഉപദേശം, തിരുത്തുമായി താരവും സോനം കപ്പൂറും; ട്വിറ്റര്‍ യുദ്ധം ഏറ്റെടുത്ത് ആരാധകര്‍
കാര്‍വാന്‍ എന്ന ആദ്യ ഹിന്ദി ചിത്രത്തിനു ശേഷം രണ്ടാമത്തെ ഹിന്ദി സിനിമയായ സോയാ ഫാക്ടറിന്റെ ചിത്രീകരണ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍. അതിനിടയിലാണ് മുംബൈ പോലീസിന്റെ ട്വിറ്റര്‍ നിയമ ബോധവല്‍ക്കരണത്തില്‍ കുടുങ്ങി താരം പുലിവാല്‍ പിടിച്ചത്.
കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈല്‍ ഫോണ്‍ നോക്കുന്ന ദുല്‍ഖറിന്റെ വീഡിയോ സോനം കപൂര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇവിടെ നിന്നാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. സോനം കപൂറിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുംബൈ പോലീസ് വാഹനത്തിലിരുന്ന് ഫോൺ ഉപയോഗിച്ച ദുൽഖർക്ക് ഉപദേശം കൊടുത്താണ് ട്വിറ്റര്‍ യുദ്ധത്തിലേക്ക് രംഗ പ്രവേശം ചെയ്യുന്നത്. മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു പൊലീസ് വക ഉപദേശം. ഡ്രൈവ് ചെയ്യുമ്പോഴുള്ള ഇത്തരം സ്റ്റണ്ടുകൾ മറ്റ് ഡ്രൈവർമാരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും റീൽ ജീവിതത്തിലും ഇത് അംഗീകരിക്കാനാവില്ല എന്നുമായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റ്. എന്നാല്‍ മുംബൈ പോലീസിന് തെറ്റുപറ്റിയതാണെന്ന് അറിയിച്ച് ഉടന്‍ തന്നെ ദുല്‍ഖര്‍ തിരുത്തുമായി ട്വിറ്ററില്‍ രംഗത്ത് വന്നു.
വീഡിയോ പുതിയ സിനിമയുടെ ചിത്രീകരണ വേളയിലുള്ളതാണെന്നും മുന്നിലുള്ള വാഹനത്തോട് ചേര്‍ത്ത് കെട്ടിയ കാര്‍ താനല്ല ഓടിച്ചതെന്നും അത് കെട്ടിവലിക്കുകയായിരുന്നുവെന്നും ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. ഞാൻ വിചാരിച്ചാൽ പോലും ആ കാർ ഡ്രൈവ് ചെയ്യാൻ കഴിയുമായിരുന്നില്ല എന്നും ദുൽഖർ കുറിച്ചു. ഒപ്പം ട്വീറ്റില്‍ പൂർണമായ വീഡിയോയും ഉള്‍പ്പെടുത്തി. സംഭവം അറിഞ്ഞ് സോനം കപൂറും ട്വിറ്ററില്‍ മുംബൈ പോലീസിന്റെ നടപടിയിലെ പ്രതിഷേധം അറിയിച്ചു ദുല്‍ക്കറിന് പിന്തുണയുമായി രംഗത്ത് വന്നു.
വാഹനം വേറൊരു വാഹനവുമായി ബന്ധിപ്പിച്ചതാണെന്നും തങ്ങള്‍ ഓടിക്കുകയല്ലായിരുന്നെന്നും, തങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യം സാധാരണക്കാരോട് കൂടെ കാണിക്കുമല്ലോ എന്നും സോനം തിരിച്ചടിച്ചു. കാര്യം തിരിച്ചറിഞ്ഞ മുംബൈ പോലീസ് ഉടനെ തന്നെ തങ്ങള്‍ക്ക് ആരും സാധാരണക്കാരല്ലെന്നും എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും നിങ്ങളുടെ സുരക്ഷയില്‍ സംതൃപ്തരാണെന്നും പറഞ്ഞ് ട്വീറ്റ് ഏട്ടുമുട്ടലിന് തിരിച്ചടിച്ചു.