രാജ്യത്തെ നാട്ടാനകളുടെ കണക്കെടുക്കണമെന്ന് സുപ്രീം കോടതി

രാജ്യത്തെ നാട്ടാനകളുടെ കണക്കെടുക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ വൈൽഡ് ലൈഫ് വാർഡൻമാർ നൽകുന്ന കണക്ക് ക്രോഡീകരിച്ച് നൽകാനും സുപ്രീം കോടതി കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആനയുടമകളുടെ ഉടമസ്ഥാവകാശം പരിശോധിക്കാനും ഉത്തരവിൽ പറയുന്നു.

ആനകളെ നിയമപ്രകാരം സംരക്ഷിക്കണമെന്ന വിവിധ ഹർജികൾ പരിഗണിച്ചാണ്  സുപ്രീം കോടതി ഉത്തരവ്. സംസ്ഥാനങ്ങളിലെ വൈൽഡ് ലൈഫ് വാർഡൻമാർ ഡിസംബർ 31 ന് മുൻപ് ആനകളുടെ കണക്കെടുക്കണമെന്നും വിവരങ്ങൾ ക്രോഡീകരിച്ച് ജനുവരി രണ്ടാം വാരത്തിന് മുൻപ് വനം പരിസ്ഥിതി മന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് നിർദേശം.  ആനയുടമകൾക്ക് ഉടമസ്ഥ സർട്ടിഫിക്കറ്റ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഇല്ലെങ്കിൽ നിയമപ്രകാരം സർട്ടിഫിക്കറ്റുകൾ നൽകണമെന്നും കോടതി നിർദേശിച്ചു.

ഒരു ആനക്ക് രണ്ടര ഏക്കർ എന്ന കണക്കിൽ സ്ഥലം വേണം, പാർപ്പിക്കുന്ന സ്ഥലത്ത് ഒഴുകുന്ന നീർച്ചാൽ വേണം തുടങ്ങിയ വ്യവസ്ഥകൾ നിയമത്തിലുള്ളതിനാൽ പരിമിതമായ സൗകര്യത്തിൽ ആനകളെ പരിപാലിക്കുന്നവർക്കും ദേവസ്വം ബോർഡുകൾക്കും നിർദേശം തിരിച്ചടിയാവും. പരമ്പരാഗതമായി സ്വത്തുള്ളവർക്ക് മാത്രമേ ആനയെ പരിപാലിക്കാൻ കഴിയൂ എന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. ആനകളെ സർക്കാർ ഏറ്റെടുക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് ആനപ്രേമികളും ആനയുടമകളും കരുതുന്നത്.

error: Content is protected !!