ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യാൻ പൊലീസിനെ വെല്ലുവിളിച്ച് എം.ടി രമേശ്

ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത കസബ പൊലീസ് സ്റ്റേഷനു മുമ്പിലൂടെ ഇന്നുവൈകുന്നേരം അദ്ദേഹം നടന്നുനീങ്ങുന്നുണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യൂവെന്നുമാണ് എം.ടി രമേശ് പറയുന്നത്. ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ രഥ യാത്രയിലാണ് എം ടി രമേശിന്‍റെ വെല്ലുവിളി.
അതേസമയം ശബരിമല വിവാദ പ്രസംഗത്തിൽ കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.