കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയെന്ന്‍ കോടതി

കോട്ടയം മാന്നാനത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കൊല്ലപ്പെട്ട കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും. കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാർഗരേഖകൾ പ്രകാരം കെവിൻ കൊലക്കേസ് അതിവേഗകോടതിയിലേക്ക് മാറ്റും.
കെവിൻ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിലാവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിഭാഗം ഇതിനെ ശക്തമായി എതിർത്തു. എന്നാൽ ഈ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാൻ കോടതി ഉത്തരവിടുന്നത്. കേരളത്തിലാദ്യമായാണ് ‘ദുരഭിമാനക്കൊല’യെന്ന് കണക്കാക്കി ഒരു കൊലക്കേസിൽ വിചാരണ തുടങ്ങാൻ പോകുന്നത്.
മെയ് 28-നാണ് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. തലേന്ന് ഭാര്യ നീനുവിന്‍റെ സഹോദരനടക്കം കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മർദ്ദിച്ച ശേഷം കെവിനെ ആറ്റിൽ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. കെവിന്‍റേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.