തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കും, തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ലെന്ന് കേരള പൊലീസ്

ശബരിമലയിലെത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പൊലീസ്. മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ശബരിമല സന്ദർശനത്തിനായി നവംബര്‍ 17 ന് (ശനിയാഴ്ച) എത്തുമെന്നാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചത്.

സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ആറ് യുവതികൾക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ദർശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്‍റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും തൃപ്തി ദേശായി മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വിമാനത്താവളത്തിൽ ഇറങ്ങിയാൽ തുടർന്ന് സഞ്ചരിക്കാൻ ഞങ്ങൾ വാഹനങ്ങളൊന്നും പറഞ്ഞിട്ടില്ല. വാടകയ്ക്ക് കാർ വിളിച്ചാൽ ഞങ്ങൾ വഴിയിൽ ആക്രമിക്കപ്പെടാൻ ഇടയുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് സഞ്ചരിക്കാൻ സർക്കാർ ഒരു കാർ നൽകണം. അതുപോലെ, പതിനാറാം തീയതി കോട്ടയത്ത് ഞങ്ങൾക്ക് താമസിക്കാൻ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ ക്രമീകരിക്കണം.

17ന് പുലർച്ചെ അഞ്ച് മണിക്ക് ഞങ്ങൾ കോട്ടയത്തുനിന്ന് പുറപ്പെടും. ഏഴുമണിയോടെ ദർശനത്തിനായി ഞങ്ങൾ ശബരില സന്നിധാനത്ത് എത്തും. ഈ സമയത്ത്  നിയമം കയ്യിലെടുക്കുന്നവർക്കും ഞങ്ങളെ തടയാൻ നോക്കുന്നവർക്കും എതിരെ നടപടിയുണ്ടാകണമെന്നുമെല്ലാം തൃപ്തി ദേശായി കത്തില്‍ ആവശ്യപ്പെട്ടു. ഈ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രത്യേക സുരക്ഷ നല്‍കാനാവില്ലെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

error: Content is protected !!