ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും കെ.ടി ജലീൽ മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയതായി പരാതി

സംസ്ഥാന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും മന്ത്രി കെ.ടി ജലീൽ മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയതായി പരാതി. മലപ്പുറം കൊളപ്പുറത്തെ യുവജന പരിശീലന കേന്ദ്രത്തിലെ മുൻ ജീവനക്കാരാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ ക്ലർക്ക് തസ്തികയിലും കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലും മന്ത്രി കെ.ടി ജലീൽ സ്വന്തക്കാരെ നിയമിച്ചതായാണ് ആരോപണം .അധിക യോഗ്യതയുള്ളവരെ തഴഞ്ഞ് മന്ത്രിയുടെ സുഹൃത്തിന്റെ മകനെയാണ് ക്ലർക്ക് ആയി നിയമിച്ചത് .
ഇതേ സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമിച്ചത് മന്ത്രിയുടെ അയൽവാസിയായ പെൺകുട്ടിയെയും ആണ് .പത്രപരസ്യം പോലും നൽകാതെ വെബ്സൈറ്റിൽ മാത്രം പരസ്യം നൽകിയായിരുന്നു നിയമനം എന്നാണ് ആരോപണം.ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള മലപ്പുറത്തെ 4 കോച്ചിംഗ് സെന്ററുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 16 സെന്ററുകളിലും നിയമനവുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുന്നുണ്ട്.