വ്രതമെടുത്ത് ശബരിമല കയറാൻ തയാറായ യുവതിക്ക് ഭീഷണി

മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമല കയറാൻ തയാറെന്ന് ഫേസ്ബുക്കിൽ കുറിച്ച യുവതിക്ക് നേരെ ഭീഷണിയെന്ന് പരാതി. തന്നെ മല ചവിട്ടാൻ സമ്മതിക്കിലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞതെന്ന് രേഷ്മ നിശാന്ത് പറഞ്ഞു.
മദ്യലഹരിയിലായിരുന്നു എല്ലാവരുമെന്നും രേഷ്മ പറയുന്നു. രേഷ്മയുടെ വാക്കുകള്‍ ഇങ്ങനെ: അയ്യപ്പഭക്തരെന്ന് തോന്നിക്കുന്ന വലിയ ആള്‍ക്കൂട്ടം മദ്യലഹരിയില്‍ അയ്യപ്പ ശരണം വിളിയുമായി വീടിന്‍റെ മുന്നിലുണ്ടായിരുന്നു. അവര്‍ മുക്കാല്‍ മണിക്കൂറോളം വീടിന്‍റെ മുന്നില്‍ തുടര്‍ന്നു. സാഹചര്യം അത്ര പന്തിയല്ലെന്ന് മനസിലായതോടെ പൊലീസിനനെ അറിയിച്ചു.
പെലീസെത്തി അവരോട് സംസാരിച്ചു. ഒരു പെണ്ണ് മാലയിട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന്‍റെ പ്രതിഷേധത്തിലാണ് അവര്‍ അവിടെ നില്‍ക്കുന്നതെന്നാണ് പൊലീസിനോട് വീടിന്‍റെ മുന്നില്‍ നിന്നവര്‍ പറഞ്ഞത്. തന്നെ ശബരിമല കയറ്റില്ലെന്ന ഭീഷണിയും അവര്‍ മുഴക്കിയിട്ടുണ്ട്.
ഒരു വിശ്വാസി എന്ന നിലയില്‍ മലകയറാന്‍ തയാറാകുന്നവരെ എതിര്‍ത്താല്‍ വിശ്വാസസമൂഹം അതിനെതിരെ മുന്നോട്ട് വരുമെന്നും രേഷ്മ പറഞ്ഞു.
കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിഷാന്ത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കുറി മലചവിട്ടി അയ്യപ്പനെ കാണും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രേഷ്മ ഇക്കാര്യം അറിയിച്ചത്. അയ്യപ്പനെ കാണാനാവില്ലെന്ന അറിവോടെ തന്നെ ഇത്രകാലവും മണ്ഡലകാലവ്രതം അനുഷ്ഠിച്ചുവെന്നും ഇപ്പോൾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അയ്യപ്പനെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും രേഷ്മ പറയുന്നു.
മുഴുവൻ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്, ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്, ഇരുമുടികെട്ടു നിറച്ച് മലയ്ക്ക് പോകും. ആർത്തവത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോട് അത് മലമൂത്രവിസർജ്യവും വിയർപ്പും പോലെ ശരീരത്തിൽ ആവശ്യമില്ലാത്തത് പുറംതള്ളൽ മാത്രമാണെന്നും രേഷ്മ മറുപടി പറയുന്നു.
രേഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്….
വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.
പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.
മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്…
ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയർപ്പുപോലെ, മലമൂത്ര വിസർജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..
വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.
#break_the_barrier