സഞ്ജീവ് ഭട്ടിനെതിരായ പൊലീസ് നടപടി; ഭാര്യ ശ്വേതാ ഭട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

സഞ്ജീവ് ഭട്ടിനെതിരായ ഗുജറാത്ത് പൊലീസ് നടപടി ചോദ്യം ചെയ്ത് ഭാര്യ ശ്വേതാ ഭട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 20 വര്‍ഷം മുമ്പുള്ള കേസിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ച നിലപാട്.
സെപ്റ്റംബർ അഞ്ചിനാണ് 1996 ലെ കേസുമായി ബന്ധപ്പെട്ട് സജ്‍ഞീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 1996-ല്‍ സഞ്ജീവ് ഭട്ട് ബനാസ്‌കന്ത ഡി.സി.പിയായിരുന്ന സമയത്ത് വ്യാജ നാര്‍ക്കോട്ടിക്സ് കേസില്‍ ഒരു അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ഇരുപത് വർഷത്തിന് ശേഷമാണ് ഈ കേസിൽ സജ്ഞീവ് ഭട്ടിനെ അറസ്റ്റ് ചെയ്യുന്നത്.
ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് അന്ന് അധികാരത്തിലിരുന്ന മോദി സർക്കാരിനെ വിമർശിച്ചു എന്നാരോപിച്ചാണ് ഭട്ടിനെ സർവ്വീസിൽ നിന്ന് പുറത്താക്കിയത്. 2015ലായിരുന്നു ഈ സംഭവം. ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത സജ്ഞീവ് ഭട്ടിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ശ്വേതാ ഭട്ട് തന്റെ ഭർത്താവിന് നേരിടേണ്ടി വന്ന അനീതി ചൂണ്ടിക്കാണിച്ച് ഹർജി നൽകിയിരുന്നു. ശ്വേതയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോടതിയെ സമീപിക്കുന്നതിൽ നിന്ന് സജ്ഞീവ് ഭട്ടിനെ പൊലീസ് വിലക്കുന്നുവെന്ന ആരോപണം പരിശോധിക്കാനും കോടതി വിസമ്മതം പ്രകടിപ്പിച്ചു.