ശബരിമല: ഇതുവരെ അറസ്റ്റിലായത് 1410 പേർ
തുലാമാസ പൂജയ്ക്കിടെ ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളിൽ ഇതുവരെ 1410 പേർ അറസ്റ്റിലായി. ഇതിൽ 1250 പേരെ ജാമ്യത്തിൽ വിട്ടു. 160 പേരെ റിമാൻഡ് ചെയ്തു. അറസ്റ്റിലായതിൽ ഭൂരിഭാഗവും സംഘപരിവാർ സംഘടനകളിൽപ്പെട്ടവരാണ്. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് 440 കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ കേസുകളിലാണ് വിവിധ ജില്ലകളിൽനിന്ന് 1410 പേർ അറസ്റ്റിലായത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ടുമാണ് ഭൂരിഭാഗം അറസ്റ്റുകളും. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും ഈ കൂട്ടത്തിലുണ്ട്.
ഏറ്റവുമധികം പേർ അറസ്റ്റിലായത് എറണാകുളത്താണ്. ഇവിടെ 310 പേർ അറസ്റ്റിലായി. പത്തനംതിട്ടയിൽ 120 പേരും മലപ്പുറത്ത് 133 പേരും ആലപ്പുഴയിൽ 191 പേരും വയനാട്ടിൽ 100 പേരും അറസ്റ്റിലായി. പത്തനംതിട്ടയിൽ അറസ്റ്റിലായ പകുതിയോളം പേർക്ക് ജാമ്യം ലഭിച്ചില്ല. നിലയ്ക്കലിലും പരിസരങ്ങളിലും സംഘർഷമുണ്ടാക്കിയതിന് 310 പേർക്കെതിരെ കേസെടുത്തു.
നിലയ്ക്കലിലുണ്ടായ സംഘർഷത്തിൽ പത്ത് പൊലീസ് വാഹനങ്ങളും 18 കെഎസ്ആർടിസി ബസുകളും തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇവർക്ക് ജാമ്യം ലഭിക്കണമെങ്കിൽ 13 ലക്ഷം രൂപ വീതം കെട്ടിവെക്കണം.
ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ചിത്രങ്ങൾ ബുധനാഴ്ച രാത്രി പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ 167 പേരെ തിരിച്ചറിഞ്ഞു. പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളും ചിത്രങ്ങളും വിശകലനം ചെയ്തു 250 പേരുടെ ചിത്രങ്ങൾ കൂടി ഉടൻ പുറത്തുവിടും. അതേസമയം ആദ്യം പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെട്ട 15ഓളം പേരുടെ ചിത്രങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ശബരിമല ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ അബദ്ധത്തിൽ പട്ടികയിൽ ഉൾപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.
അറസ്റ്റിലായവർക്കെതിരെ ജാമ്യം ലഭിക്കാത്തത് ഉൾപ്പടെ വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആയുധങ്ങളുമായി സംഘം ചേർന്നു, പൊതുമുതൽ നശിപ്പിച്ചു, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചു, ശരണപാതയിൽ യുവതികളെ തടഞ്ഞത്, ഹർത്താലിന്‍റെ ഭാഗമായുള്ള ആക്രമണം, മാധ്യമപ്രവർത്തകരെ ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.