ലൈംഗിക ആരോപണം: 48 ജീവനക്കാരെ പിരിച്ച് വിട്ട് ഗൂഗിൾ
തൊഴിടിടങ്ങളിലെ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ഗൂഗിൾ രണ്ട് വർഷത്തിനിടെ 48 ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായി റിപ്പോർട്ട്. സ്വഭാവദൂഷ്യമുള്ളവരെ തുടരാൻ അനുവദിക്കില്ലെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. മീ ടു വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ ഗൂഗിളും നടപടികൾ ശക്‌തമാക്കുന്നു എന്ന് അറിയിച്ചാണ് സുന്ദൾ പിച്ചെ ജീവനക്കാർക്ക് കത്തയച്ചത്.
പരാതികളിൽ കൃത്യമായ അന്വേഷണം നടത്തിയാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. തൊഴിലിടത്തിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ വിട്ടുവിഴ്‌ചയുണ്ടാകില്ലെന്ന് അദ്ദേഹം ജീവനക്കാർക്ക് ഉറപ്പ് നൽകി. ലൈംഗികാരോപണകേസിൽ വിധേയരായവരെ പുറത്താക്കിയപ്പോൾ യാതൊരുവിധ നഷ്‌ടപരിഹാരവും ഗൂഗിൾ നൽകിയില്ല. സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നിലപാട് ഇതാണെന്നും ഗൂഗിൾ വ്യക്‌തമാക്കി.
അതേസമയം മൊബൈൽ ഓപ്പറേറ്റിങ് സിസ്‌റ്റമായ ആൻഡ്രോയിഡിന്റെ പിതാവ് ആൻഡി റൂബിനെ ലൈംഗികാരോപണത്തെ തുടർന്ന് ഗൂഗിൾ പുറത്താക്കിയതാണെന്നുള്ള വാർത്തയും പരസ്യമായി. 2014ലാണ് ഗൂഗിൾ ആൻഡി റൂബിനെ പുറത്താക്കുന്നത്. ന്യൂയോർക് ടൈംസാണ് വാർത്ത പുറത്തുവിട്ടത്. അന്ന് 90 മില്യൻ ഡോളർ നൽകിയാണ് ആൻഡിയെ ഗൂഗിൾ പറഞ്ഞയച്ചതെന്നും പറയുന്നു.