കേരള ബാങ്കിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരൻ
കേരള ബാങ്ക് രൂപീകരണം സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കുന്നതാണെന്ന് കെ.മുരളീധരൻ എംഎൽഎ. കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അംഗീകാരം കിട്ടിയാൽ സഹകരണം എന്ന വാക്കു പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാകും. അതു കൊണ്ടു തന്നെ കേരള ബാങ്കിനെതിരെ കോടതിയെ സമീപിക്കും. സഹകരണ പ്രസ്ഥാനങ്ങൾ എല്ലാ കാലത്തും നിലനിൽക്കേണ്ടതാണെന്നും കേരള ബാങ്കിനെതിരെ ഏതറ്റം വരെയും പോകുമെന്നും കെ.മുരളീധരൻ പറഞ്ഞു. കേരള സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോൺഗ്രസ് ദുബായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ബാങ്ക് രൂപീകരണത്തോടെ സഹകരണ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാവുകയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും ആശങ്കകൾ പരിഹരിക്കും. എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനങ്ങൾ വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ദുബായിയുടെ വളർച്ചയിൽ ഇന്ത്യയുടെ പിന്തുണ വളരെ വലുതായിരുന്നു എന്ന് ദുബായി വേൾഡ് സെൻട്രൽ കോർപ്പറേഷൻ ഡയറക്ടറും സഹകരണ കോൺഗ്രസ് സ്വാഗത സംഘം ചെയർമാനുമായ മുഹമ്മദ് അൽ ഫൽ സായി പറഞ്ഞു. വ്യാപാര ബന്ധം ഇരു രാജ്യങ്ങളും കൂടുതൽ ശകതിപ്പെടുത്തേണ്ടതുണ്ട്. ലോക രാജ്യങ്ങളുടെ ട്രേഡിങ് ഹബായി ദുബായ് മാറുമ്പോൾ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബർദുബായ് ഗ്രാന്റ് എക്സൽസിയർ ഹോട്ടലിൽ നടന്ന പരിപാടിയിൽ സഹകരണ ഫെഡറേഷന്റെയും എം.വി.ആർ കാൻസർ സെന്ററിന്റെയും ചെയർമാൻ സി.എൻ വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു.ജനറൽ സെക്രട്ടറി എം.പി. സാജു റിപ്പോർട്ട് അവതരിപ്പിച്ചു.ആസൂത്രബ ബോർഡ് മുൻ അംഗം സി.പി.ജോൺ, ബി.ജെ.പി വക്താവ് എം.എസ് കുമാർ തുടങ്ങിയവർ സംസാരിച്ചു.സഹകരണ ഫെഡറേഷൻ വൈസ് ചെയർമാൻ പി.ആർ.എൻ നമ്പീശൻ നന്ദി പറഞ്ഞു.