കമ്പ്യൂട്ടര്‍ ഹാജരാക്കിയില്ല: ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ്
കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതിയായ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ലാപ്ടോപ്പ് ഹാജരാക്കിയില്ല. ലാപ്ടോപ്പ് ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിനു മുന്നിൽ ഹാജരാകാൻ എത്തിയപ്പോൾ അദ്ദേഹം ലാപ്ടോപ്പ് എത്തിച്ചില്ല. ഇതോടെ പൊലീസ് നിലപാടു കടുപ്പിച്ചു. നവംബര്‍ അഞ്ചിനകം ലാപ്ടോപ് ഹാജരാക്കണമെന്ന് നിർദേശിച്ചു. പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ബലാത്സംഗകേസില്‍ ജാമ്യം നേടിയ ഫ്രാങ്കോ മുളയ്ക്കല്‍ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നതാണ് ഹൈക്കോടതിയുടെ ഉപാധി. കേരളത്തില്‍ താമസിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ജലന്ധറിലേക്കാണ് ജയില്‍മോചിതനായ ഫ്രാങ്കോ മുളയക്കല്‍ പോയത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഈ മാസം 16നാണ് പാലാ സബ് ജയിലിൽ നിന്നും ഫ്രാങ്കോ മുളയ്ക്കൽ പുറത്തിറങ്ങിയത്.