തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ജെ.ഡി.യുവിലേക്ക്
ഇലക്ഷന്‍ ഗുരു എന്ന വിളിപ്പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി രാഷ്ട്രീയ തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോര്‍ ഇനി സജീവ രാഷ്ട്രീയത്തില്‍. നിതീഷ് കുമാറിന്റെ ജെ.ഡി.യുവിലൂടെയാണ് പ്രശാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.
കിഷോറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ജെ.ഡി.യുവില്‍ ലയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബീഹാറില്‍ പുതിയ യാത്ര ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് രാവിലെ പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
അതേ സമയം ബീഹാറിൽ നിന്നുള്ള തന്റെ പുതിയ യാത്രയെ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രശാന്ത് ട്വീറ്റ് ചെയ്തു. 2014ല്‍ മോദിയെയും 2015ല്‍ ബിഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. കഴിഞ്ഞ ആഴ്ച ഹൈദരാബാദിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടയിൽ തെരഞ്ഞെടുപ്പുകളിൽ തന്ത്രങ്ങൾ മെനയുന്നതിൽ നിന്ന് പിന്മാറുകയാണെന്നും രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
പൊതു ആരോഗ്യ മേഖലയിൽ ഐക്യരാഷ്ട്രസഭയുമായി പ്രവർത്തിച്ചു കൊണ്ടായിരുന്നു പ്രശാന്തിന്റെ രാഷ്ട്രീയ ജീവിതത്തിലേക്കുളള കടന്നുവരവ്. തുടർന്ന് 2014ലെ ലോക്സഭ തെഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി പാർട്ടി പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു. ശേഷം 2015ൽ ജെ.ഡി.യു, ആർ.ജെ.ഡി സഖ്യത്തിനായും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലാകും പ്രശാന്ത് മത്സരിക്കുക.