ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് വീണ്ടും പിസി ജോര്‍ജ്ജ്

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോർജ് എംഎൽഎ. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പി.സി.ജോർജ് ആക്ഷേപമുന്നയിച്ചത്. പീഡനം നടന്നുവെന്നു പരാതിയിൽ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും വിഡിയോയും തന്റെ പക്കലുണ്ടെന്നു പി.സി.ജോർജ് പറഞ്ഞു.

ചിത്രങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറില്‍ നിന്നു കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്നും ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും പൂഞ്ഞാര്‍ എംഎല്‍എ ആരോപിച്ചു.

13 തവണ പീഡിപ്പിക്കപ്പെട്ടെന്നാണ് കന്യാസ്ത്രി പറയുന്നത്. പന്ത്രണ്ട് പ്രാവശ്യം അവര്‍ക്ക് ഒരു ദു:ഖവുമില്ല, പതിമൂന്നാമത്തെ പ്രാവശ്യം അതെങ്ങിനെയാണ് ബലാത്സംഗമാകുന്നത്. കന്യാസ്ത്രി എന്നു പറഞ്ഞാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രീയല്ല. എന്നായിരുന്ന പിസി ജോര്‍ജ്ജ് കന്യാസ്ത്രീയെ അപമാനിച്ച് പരാമര്‍ശം നടത്തിയത്.

അതേസമയം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ബിഷപ്പിനെ വൈക്കം മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബലാത്സംഗകേസില്‍ ഇതാദ്യമായാണ് ഒരു ബിഷപ്പിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. ഹര്‍ഷാരവങ്ങളോടെ ആഘോഷപ്രകടനങ്ങള്‍ നടത്തിയാണ് അവര്‍ അറസ്റ്റ് വാര്‍ത്തയെ വരവേറ്റത്.

error: Content is protected !!