പ്രായം മറന്നു പോരാടിയ ഒരു അമ്മയുടെ വിജയം
നീണ്ട പതിമൂന്നു വര്‍ഷക്കാലം പ്രായം മറന്ന് ഒരു അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ പര്യവസാനമാണ് ഉദയകുമാർകേസിലെ വിധി. പ്രഭാവതിയമ്മക്ക് ആകെയുണ്ടായിരുന്ന കൂട്ടായിരുന്നു മകൻ ഉദയകുമാർ. അതുകൊണ്ട് തന്നെ ഭീഷണികളെല്ലാം മറികടന്നാണ് മകന് വേണ്ടി അമ്മ നിയമപോരാട്ടം നടത്തിയത്.
വിധിയിൽ സന്തോഷമുണ്ടെന്നും തന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടതിന്‍റെ ഫലമായാണ് പ്രതികള്‍ക്ക് വധശിക്ഷ കിട്ടിയതെന്നും പ്രഭാവതി അമ്മ പറഞ്ഞു. പതിമൂന്ന് വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഒണക്കാലത്ത് അമ്മക്ക് ഒാണക്കോടി വാങ്ങാൻ കരുതിവച്ച 4020രൂപക്ക് വേണ്ടിയാണ് കാക്കിയണിഞ്ഞ വേട്ടപട്ടികൾ ഈ അമ്മയുടെ പൊന്നു മകന്‍റെ ജീവനെടുത്തത്.
തുടർന്നുള്ള നിയമപോരട്ടങ്ങളിൽ ഒറ്റക്കായിരുന്നെങ്കിലും തളരാതെ പോരാടി.വാർദ്ധക്യം ശരീരത്തിനെ തളർത്തിയപ്പോഴും മകന്‍റെ ജീവനെടുത്തവരുടെ ഗുണ്ടകൾ വിടാതെ പിന്തുടർന്നപ്പോഴും ഈ അമ്മ തളർന്നില്ല. മകന് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ഉറച്ച് നിന്നു. ഒടുവിൽ ശിക്ഷാ വിധികേട്ട് കോടതി വരാന്തയിൽ നിന്നിറങ്ങുമ്പോൾ കരഞ്ഞ് കലങ്ങിയ കണ്ണുമായി ഈ അമ്മക്ക് പറയാനുള്ളത് ഒന്നുമാത്രം
ഒരു സ്വകാര്യ സ്കൂളിലെ ആയയായിരുന്നു പ്രഭാവതി അമ്മ. 2005 സെപ്തംബർ 27ന് സ്കൂളിൽ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കികൊണ്ട് നിൽക്കുമ്പോഴാണ് മകന്‍റെ മരണവാർത്ത അറിയുന്നത്. അന്ന് തളർന്നതാണി മനസ് അന്ന് മുതൽ ഇന്ന് വരെ കേസിനല്ലാതെ ഈ വീടുവിട്ട് ഇവർ പുറത്തിറങ്ങിയിട്ടില്ല. സംഭത്തിന് ശേഷം മാറി വന്ന വി എസ് സർക്കാർ വാങ്ങി നൽകിയ വീടാണ് ഇപ്പോള്‍ ഇവരുടെ ലോകം.