ജലന്ധർ ബിഷപ്പിനെതിരായ പരാതി; സഭക്ക് പുറത്ത് പോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും
ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരായി കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ സഭക്ക് പുറത്ത് പോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം പഞ്ചാബ് പൊലീസിന്റ സഹായവും തേടിയിട്ടുണ്ട്.
അതേസമയം, തെളിവു ശേഖരണത്തിന്‍റെ ഭാഗമായി സഭയില്‍നിന്നു രാജിവച്ചു പുറത്തുപോയ കന്യാസ്ത്രീകളുടെ മൊഴിയും രേഖപ്പെടുത്തും. ബിഷപ്പിന്‍റെ പെരുമാറ്റദൂഷ്യം മൂലം 18 പേര്‍ കന്യാസ്ത്രീപട്ടം ഉപേക്ഷിച്ചു പോയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇവരില്‍ ചിലരെയെങ്കിലും കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ വിശദമായ തെളിവ് ശേഖരണമാണ് വൈക്കം ഡിവൈഎസ്പി നടത്തുന്നത്. കന്യാസ്ത്രീയും അവർക്കൊപ്പം നിൽക്കുന്നവരുമാണ് ബിഷപ്പിനെതിരെ മൊഴി നൽകിയത്. എന്നാൽ മദർ ജനറൽ ഉൾപ്പടെ ബിഷപ്പിനെ പിന്തുണക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ജലന്ധർ രൂപതയില്‍ മുന്‍പ് പ്രവർത്തിച്ചിരുന്നവരിൽ നിന്നാണ് പൊലീസ് മൊഴിയെടുക്കുന്നത്. നിന്നാണ് പൊലീസ് മൊഴിയെടുക്കുന്നത്. ബിഷപ്പിനെതിരെ മറ്റുപരാതികൾ കിട്ടിയിരുന്നോ എന്നതുൾപ്പടെ പൊലീസ് പരിശോധിക്കും. ജലന്ധർ രൂപതക്ക് കീഴിൽ കേരളത്തിൽ കോട്ടയത്തും കണ്ണൂരുമാണ് മഠങ്ങളുള്ളത്.
ഈ മഠങ്ങളിൽ ബിഷപ്പിന്റ സന്ദർശന പരിപാടിയുടെ വിശദാംശങ്ങൾ അന്വേഷണസംഘം പരിശോധിക്കും. ഒപ്പം കന്യാസ്ത്രീകളുടെ മൊഴിയും രേഖപ്പെടുത്തും. വിശദമായ ചോദ്യാവലി തയ്യാറാക്കിയ ശേഷമാകും സംഘം ജലന്ധറിലേക്ക് പോകുക. ആദ്യഘട്ടത്തിൽ ബിഷപ്പിനെ വിശദമായി ചോദ്യം ചെയ്യും. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ അടുത്ത ഘട്ടത്തെ ഉണ്ടാകൂവെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.