ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കും; ‘ബ്ലു അലര്‍ട്ട്’ പ്രഖ്യാപിച്ചു

മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായി മന്ത്രി എം.എം.മണി മാധ്യമങ്ങളോടു പറഞ്ഞു. ഏഴു ദിവസത്തിനുള്ളിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്ന് ഡാം സുരക്ഷാ അസി.എൻജിനീയർ ആർ.ചന്ദ്രശേഖരൻ പറഞ്ഞു. അണക്കെട്ടിൽ ഇന്നു രാവിലെ ജലനിരപ്പ് 2392 അടി. ജലനിരപ്പ് 2400 അടിയിലെത്തുമ്പോൾ ഷട്ടറുകൾ  തുറക്കും.

എന്നാല്‍ ജലനിരപ്പ് അത്രയും ഉയരുന്നതു വരെ ബോര്‍ഡ് കാത്തിരിക്കുമോ എന്നു സംശയമുണ്ട്. 2390 അടി എത്തുമ്പോള്‍ തന്നെ ആദ്യ മുന്നറിയിപ്പു നല്‍കേണ്ടി വരും. ദുരന്ത നിവാരണ വിഭാഗത്തെയും വിവരം അറിയിക്കും. 2,395 അടി എത്തുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പും 2,399 അടി എത്തുമ്പോള്‍ മൂന്നാം മുന്നറിയിപ്പും നല്‍കും. തുറക്കുന്നതിനു 24 മണിക്കൂര്‍ മുമ്പായിരിക്കും അന്തിമമായ മൂന്നാം മുന്നറിയിപ്പ്.

മഴ ഇങ്ങിനെ തുടര്‍ന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുക. കനത്ത മഴ ഇങ്ങിനെ തുടര്‍ന്നാല്‍ 7 ദിവസത്തിനുള്ളില്‍ പരമാവധി സംഭരണശേഷിയിലെത്തുകയും ഷട്ടറുകള്‍ തുറക്കുകയും ചെയ്യേണ്ടി വരും. ഇത് ഒഴിവാക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. പദ്ധതി പ്രദേശത്ത് 94 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ജലനിരപ്പ് 2395 അടിയില്‍ എത്തിയാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള ഒരുക്കവും 2398 അടിയിലെത്തിയാല്‍ അടിയന്തര തയ്യാറെടുപ്പും തുടങ്ങും. ഇതോടെ അണക്കെട്ടിനു സമീപം കണ്‍ട്രോള്‍ റൂം തുറക്കും, അര മണിക്കൂര്‍ ഇടവിട്ടു ജലനിരപ്പു രേഖപ്പെടുത്തും.

1992-ന് ശേഷം 2013 ഒക്ടോബര്‍ 27-ന് ജലനിരപ്പ് 2400.8 അടി വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ വര്‍ഷം ഉത്പാദനം വര്‍ദ്ധിപ്പിച്ച് ജലനിരപ്പ് കുറച്ചതിനാല്‍ ഷട്ടര്‍ തുറന്നില്ല. തുലാവര്‍ഷ മഴക്കാണ് ഏറ്റവും കൂടുതല്‍ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നത്. കാലവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ ഡാം ഇത്രയും നിറഞ്ഞതിനാല്‍ തുലാവര്‍ഷത്തില്‍ സംഭരണശേഷി കവിയുമെന്നാണ് നിഗമനം. ഇത് ഒഴിവാക്കാനായി വ്യാഴാഴ്ച മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് 8.821 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്നു ഉത്പാദനം. ബുധനാഴ്ച ഡാമിലേക്ക് ഒഴുകിയെത്തിയത് 28.359 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ്.

error: Content is protected !!