വൈദ്യുതി സബ്സിഡി കുറക്കുമെന്ന് കേന്ദ്രം; യൂണിറ്റിന് 2 രൂപ കൂടും, ഗാർഹിക ഉപയോക്താക്കൾക്ക് തിരിച്ചടി
ഗാർഹിക ഉപയോക്താക്കൾക്കു നൽകുന്ന വൈദ്യുതി സബ്സിഡി കുറക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്.സബ്സിഡി തുക പാചക വാതക സബ്സിഡി മോഡലിൽ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നു.
മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്കുള്ള സബ്സിഡി തുക ബില്ലിൽ കുറവു ചെയ്യുന്നതിനു പകരം ബാങ്ക് അക്കൗണ്ടിലേക്കു കൈമാറണമെന്നാണു നിർദേശം. കേരളത്തിലെ 50 ലക്ഷത്തിലേറെ ഗാർഹിക ഉപയോക്താക്കളെ ഇതു ബാധിക്കും.
വൈദ്യുതി ക്രോസ് സബ്സിഡി അടുത്ത ഏപ്രിൽ ഒന്നിന് 20 ശതമാനത്തിൽ താഴെയായി കുറയ്ക്കണമെന്നാണു മറ്റൊരു നിർദേശം. ഇതു നടപ്പാക്കിയാൽ ഗാർഹിക ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് വൻതോതിൽ വർധിക്കും. ഏറ്റവും കുറഞ്ഞ നിരക്കുകാർക്കു പോലും യൂണിറ്റിനു രണ്ടുരൂപയോളം വർധിക്കുമെന്നാണു വിലയിരുത്തൽ.
നിലവിൽ മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കു റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച നിരക്കാണു ബാധകം. കേന്ദ്രനിർദേശം നടപ്പാക്കിയാൽ ഉപയോക്താക്കൾ റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച മുഴുവൻ നിരക്കും ആദ്യം അടയ്ക്കണം.കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചു.ഇക്കാര്യത്തിൽ കേരളത്തിനുള്ള വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചു. പക്ഷേ, അന്തിമനയത്തിലും ഈ വ്യവസ്ഥകൾ ഉണ്ടാകുമെന്നാണു സൂചന.